ആന്ധപ്രദേശിലെ കടപ്പയിൽ തിരക്കേറിയ റോഡിൽവച്ച് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ആളുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നുവെങ്കിൽ ആരും ഇയാളെ രക്ഷിക്കാൻ ശ്രമിച്ചില്ല. ജനം കാഴ്ചക്കാരായി നോക്കിനിൽക്കുകയും ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റെഡ്ഡി കോടതിയിലേക്കു പോകുമ്പോൾ രണ്ടുപേർ അദ്ദേഹത്തെ ഓട്ടോറിക്ഷയിൽനിന്ന് വലിച്ചിറക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഓടി രക്ഷപെടാൻ റെഡ്ഡി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെയെത്തിയ അക്രമികൾ വടിവാളുപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. പതിനൊന്നു വെട്ടുകളാണ് റെഡ്ഡിയുടെ ശരീരത്തിലുണ്ടായിരുന്നത്.
റെഡ്ഡിയെ കൊലപ്പെടുത്തുന്നതിനെതിരെ ഒരാൾ മാത്രമാണ് പ്രതികരിച്ചത്. മറ്റുള്ളവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ. എന്നാൽ കൊലയാളികൾ സ്ഥലത്തുനിന്നു പോയതിനുപിന്നാലെയാണ് ചിലരെങ്കിലും മൃതദേഹത്തിനടുത്തേക്ക് എത്തിയത്. പക്ഷെ, കുറേയാളുകൾ അപ്പോഴും ഫോണിൽ വിഡിയോ പകർത്തുന്നിതിന്റെ തിരക്കിലായിരുന്നു.
സംഭവശേഷം പ്രതികൾ പൊലീസിൽ കീഴടങ്ങി. റെഡ്ഡിയുടെ സഹോദരിയുമായി പ്രതികളുടെ സഹോദരൻ പ്രണയത്തിലായിരുന്നുവെന്നും അതിന്റെ പ്രശ്നങ്ങളാണ് കൊലയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ഇരുകുടുംബങ്ങളുമായി വഴക്കിലായിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.