മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിലെങ്ങും സുരക്ഷാസംവിധാനങ്ങൾ അതീവ ശക്തമാക്കി. രാജ്യമെങ്ങും ഭീതിയുടെ നിഴലിലാണ്. ഇനിയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പ്രധാനമന്ത്രിതന്നെ വിലയിരുത്തിയ സാഹചര്യത്തിൽ അതീവ സുരക്ഷാസംവിധാനങ്ങളൊരുക്കി എല്ലാ പഴുതുകളും അടയ്ക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും. ഇതിനായി പട്ടാളത്തിന്റെ സേവനവും പ്രയോജനപ്പെടുത്തുന്നു.
ബ്രിട്ടീഷ് പാർലമെന്റും രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരവുമെല്ലാം പട്ടാളത്തിന്റെ കാവലിലാണ്. ലണ്ടൻ ഐ, ടവർ ബ്രിഡ്ജ്, ഗ്രീനിച്ച് പെനിൻസുല, വെസ്റ്റ് മിനിസ്റ്റർ ആബി, സെന്റ് പോൾസ് കത്തീഡ്രൽ തുടങ്ങി ലണ്ടൻ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് സെന്ററുകളിലെല്ലാം പൊലീസിനൊപ്പം സുരക്ഷയ്ക്ക് പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാനാണ് പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും നൽകിയിരിക്കുന്ന നിർദേശം. ഇതിനായി രാജ്യത്തൊട്ടാകെ 3,800 പട്ടാളക്കാരെയാണ് സുരക്ഷാ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.
22 പേരുടെ മരണത്തിന്ഇടയാക്കിയ മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിൽ 119 പേരാണ് പരുക്കേറ്റ് ചികിൽസയിലുള്ളത്. ഇതിൽ ഇരുപതിലേറെപേരുടെ പരുക്ക് അതീവ ഗുരുതരമാണ്. ഇവർ രക്ഷപ്പെട്ടാലും സാധാരണ ജീവിതം നയിക്കുക അസാധ്യമാണെന്നാണ് റിപ്പോർട്ടുകൾ. കൈകാലുകൾ നഷ്ടപ്പെട്ടവരും ആന്തരാവയവങ്ങളിൽ ആണികളും ചില്ലും തറച്ചുകയറി ജീവിതത്തോടു മല്ലിടുന്നവരുമാണ് ഇവരിലേറെയും.