പാലാരിവട്ടത്തെ കളിവീട് ഡെ കെയർ സെൻററിൻറെ ഉടമ മിനി മാത്യു കുട്ടികളെ മുമ്പും മർദിച്ചിരുന്നതായി ആയമാരുടെ മൊഴി. സംസാരിക്കാൻ പ്രായമെത്തുന്നതിന് മുമ്പുള്ള കുട്ടികളെയാണ് മിനി ഉപദ്രവിച്ചിരുന്നതെന്നും ആയമാർ പാലാരിവട്ടം പൊലീസിന് മൊഴി നൽകി. കുസൃതികാണിക്കുമ്പോഴും ഡെ കെയറിൽ മൂത്രമൊഴിക്കുമ്പോഴുമാണ് പ്രധാനമായും കുട്ടികളെ അടിച്ചിരുന്നത്.
കുട്ടികൾ കരഞ്ഞാൽ അതിനും മർദിച്ചിരുന്നെന്നും മൊഴിയിലുണ്ട്. മിനി മാത്യുവിനെതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ആയമാരുടെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം മിനി ഒന്നരവയസുള്ള കുട്ടിയെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് മിനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.