ട്രാവൻകൂർ ടൈറ്റാനിയം പൂട്ടാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. എറണാകുളത്തെ മൂന്ന് വ്യവസായശാലകൾ അടച്ചു പൂട്ടാനും നിർദ്ദേശിച്ചു. ടൈറ്റാനിയത്തിനെതിരായ ഉത്തരവ് നിയമപരമായി നേരിടുമെന്ന് മന്ത്രി എസി മൊയ്തീൻ പറഞ്ഞു.
മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് ട്രാവൻകൂർ ടൈറ്റാനിയം പൂട്ടാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്. ബോർഡിന്റെ ഉദ്യോഗസ്ഥർ ടൈറ്റാനിയത്തിൽ പരിശോധന നടത്തിയിരുന്നു. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ എസ് ഇ ബിക്കും നിർദ്ദേശം നല്കി. മലിനീകരണ നിയന്ത്രണ പ്ലാൻറ് പ്രവർത്തിപ്പിക്കാത്ത എറണാകുളത്തെ മൂന്ന് വ്യവസായശാലകൾ അടച്ചു പൂട്ടാനും നിർദേശം നല്കിയിട്ടുണ്ട്. എറണാകുളം എടയാറിലെ ടിഎംബി നാച്ചുറൽ ഓയിൽസ് ആൻഡ് എക്സ്റ്റാട്രാക്റ്റ്സ് ലിമിറ്റഡ്, എസ് ആർ ഇൻഡസ്ട്രീസ്, രാമാനന്ദ് ഇലക്ട്രോകോഡ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് മലിനീകരണ നിയന്ത്രണ ബോർഡ് താഴിട്ടത്. മലിനീകരണ നിയന്ത്രണ സംവിധാനം സജ്ജമാക്കാൻ വ്യവസായസ്ഥാപനങ്ങൾക്ക് സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
എന്നാൽ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് വേണ്ടതെന്നും പൂട്ടാനുള്ള ഉത്തരവ് ഏകപക്ഷീയമാണെന്നും വ്യവസായമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഗുജറാത്തിലെ പര്യാവരൺ സുരക്ഷാസമിതിയുടെ കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സുപ്രീംകോടതി കർശന ഇടപെടല്‍ നടത്തിയത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മാധ്യമങ്ങളിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു.