കൊച്ചിയില്‍ കുട്ടി സ്കൂട്ടറോടിച്ച സംഭവത്തില്‍ നിയമനടപടിയുണ്ടാകുമെന്ന് ആര്‍.ടി.ഒ. കുട്ടികളുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ വീഴ്ചവരുത്തരുതെന്നു ആർടിഒ നിർദേശിച്ചു.
ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ സ്കൂട്ടറില്‍ പോകുന്ന കുട്ടിയുടെ വിഡിയോ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇടപ്പള്ളി -ആലുവ ബൈപ്പാസിൽ സ്വകാര്യബസുകളും കാറുകളും ചീറിപ്പായുന്നതിനിടയിലൂടെയായിരുന്നു ഒരു കുടുംബത്തിന്‍റെ സാഹസികയാത്ര. ഒരു പിഞ്ചുകുഞ്ഞിനെയും മാതാപിതാക്കളെയും സ്കൂട്ടറിന്‍റെ പിന്നിലിലിരുത്തിയാണ് ഈ യാത്ര.
കൊച്ചി മെട്രോ റെയിലിൻറെദൃശ്യങ്ങൾ പകർത്താൻ ക്യാമറ തിരിച്ചപ്പോഴാണ് മനോരമ ന്യൂസ് ക്യാമറാമാൻ ജയ്ജി മാത്യുവിൻറെ ഫ്രയിമിലേക്ക് നാലംഗ കുടുംബം സഞ്ചരിച്ച ഈ ഇരുചക്രവാഹനം ഇരമ്പിക്കയറിയത്. ഡ്രൈവർ സീറ്റിലിരിക്കുന്നത് ഒരു യുവാവാണെങ്കിലും ഹാൻഡിൽ നിയന്ത്രിക്കുന്നത് കഷ്ടിച്ച് നാലുവയസ് വരുന്ന ഒരു പിഞ്ചുകുട്ടിയാണ്.
സ്വകാര്യബസുകളും ലോറികളുമടക്കം മരണപ്പാച്ചിൽ പായുന്ന ബൈപ്പാസ് റോഡിലാണ് നാലംഗ കുടുംബത്തിൻറെ ഈ അഭ്യാസം. സ്വന്തം മക്കളെ അത്ഭുത ബാലൻമാരാൻ ആഗ്രഹിക്കുന്നവരുണ്ടാകും. പക്ഷേ, സ്വന്തം കുഞ്ഞുങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻപണയംവച്ച് അതിന് നിൽക്കരുത്.