വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരും. നിയമസഭയില്‍ ടി.വി രാജേഷിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഴിഞ്ഞം തുറമുഖക്കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോർട്ട് സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ പുതിയ വെല്ലുവിളിയായിരിക്കുകയാണ്. സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന ആവശ്യമാണെന്ന് എല്ലാരാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടുകഴിഞ്ഞു. കരാർ വ്യവസ്ഥകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കഴിഞ്ഞസർക്കാരിന് ഒഴിയാനാവില്ല. കരാർ പുതുക്കുന്നത് പിണറായി സർക്കാരിന് എളുപ്പമാവില്ല.
ഇരുതലമൂച്ചയുള്ള വാളായി വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട്. കരാർ വ്യവസ്ഥകൾ അദാനിക്ക് അനുകൂലമാണെന്നും സംസ്ഥാന താൽപര്യങ്ങൾ ഹനിക്കുന്നതാണെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടി സർക്കാനെതിരെയുള്ള വിമർശനം കൂടിയാണിത്
വിഴിഞ്ഞം തുറമുഖ നിർമാണക്കരാർ ഒപ്പിട്ടവേളയിൽ തന്നെ വ്യവസ്ഥകളിലെ അപാകങ്ങൾ ഇടതുമുന്നണി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ ഇടതുനേതാക്കൾ പക്ഷെ കരാർ വ്യവസ്ഥയിലെ പൊരുത്തക്കേടുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാക്കി. അധികാരത്തിൽ വന്നാൽ കരാർ പുതുക്കമെന്നും പ്രകടനപത്രികയിലും പറഞ്ഞു. പക്ഷേ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് ഇതുവരെ തുടർനടപടികൾ ഉണ്ടായില്ല. ഇതാണ് കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ നിലപാടും അദാനിയുടെ പ്രതികരണവും ആശ്രയിച്ചാകും ഇതിനകം ഏറെ മുന്നോട്ടുപോയ തുറമുഖപദ്ധതിയുടെ ഭാവി.