വിഴിഞ്ഞം തുറമുഖ കരാറില്‍ അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായമെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ കരാര്‍ തുടര്‍ന്നാല്‍ വിവിധ വിഭാഗങ്ങളിലായി അദാനി ഗ്രൂപ്പിന് എണ്‍പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്ന് സി.എ.ജി നിരീക്ഷിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ കരാറില്‍ കൂടുതല്‍ ശ്രദ്ധയും സംവാദവും ആവശ്യമായിരുന്നുവെന്ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ അമർ പട്നായിക് പറഞ്ഞു. വിഴിഞ്ഞം കരാറില്‍ ലാഭം മുഴുവന്‍ കമ്പനി കൊണ്ടുപോകുന്ന അവസ്ഥയാണ്. കമ്പനിക്കും സര്‍ക്കാരിനും ഉള്ളത് ഒരേ ഉത്തരവാദിത്തമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കമ്പനികൾക്കുള്ള കാലാവധി 30 വർഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിർദേശം. ഇതു മറികടക്കുന്നതു തന്നെ തെറ്റാണ്. ഓഹരി ഘടനയിലെ മാറ്റം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. അദാനിക്കു നേട്ടമുണ്ടാക്കാൻ പറ്റുന്ന തരത്തിലാണു കരാറുണ്ടാക്കിയിരിക്കുന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങൾ അടിവരയിടുന്നതാണ് സിഎജി റിപ്പോർട്ട്.
അതേസമയം, സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് കരാർ പുനഃപരിശോധിക്കേണ്ടതായും നടപടി സ്വീകരിക്കേണ്ടതായും വരും. സ്വീകരിച്ച നിലപാടു സംബന്ധിച്ച് റിപ്പോർട്ടും നൽകേണ്ടതായി വരും. ഇതോടെ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വ്യവസ്ഥകൾ മാറ്റി പുതിയ കരാർ കൊണ്ടുവരണം. ഇത്തരത്തിലൊരു സാഹചര്യം വന്നാൽ അദാനി ഗ്രൂപ്പ് നിയമനടപടിയിലേക്കും നീങ്ങുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഏറ്റവും കൂടുതൽ മുതൽ മുടക്കി നിർമിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മൊത്തം 7525 കോടിയാണ് ചിലവ്. 2018 സെപ്റ്റംബർ ഒന്നിനു വിഴിഞ്ഞത്ത് ആദ്യത്തെ കപ്പലടുക്കുന്ന വിധത്തിലായിരിക്കും നിർമാണം പൂർത്തിയാക്കുകയെന്ന് ഗൗതം അദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ കപ്പലുകൾക്ക് അടുക്കാവുന്ന തരത്തിൽ കബോട്ടാഷ് നിയമത്തിൽ ഇളവു നൽകുന്നതിനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.