അഴിമതി നിരോധന നിയമം കൊണ്ട് വിജിലന്‍സ് രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി. കേസെടുക്കുന്നത് ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും വേണ്ടിയാകരുത്. മുൻമന്ത്രി ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് വഴി നേട്ടമുണ്ടായത് രാഷ്ട്രീയക്കാർക്ക് മാത്രമെന്നും കോടതി നിരീക്ഷിച്ചു. ശങ്കർ റെഡ്ഢിക്ക് വഴിവിട്ട് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയെന്ന പരാതിയിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ കേസില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമനക്കേസിൽ നേട്ടം രാഷ്ട്രീയക്കാർക്ക് മാത്രമെന്നാണ് ഹൈക്കോടതിയുടെ പരിഹാസം. സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കിയാൽ മാത്രമേ വിജിലൻസ് കേസെടുക്കേണ്ടതുള്ളൂ. ബന്ധു നിയമനക്കേസിൽ ഇപി ജയരാജനോ പ്രതികളായ മറ്റുള്ളവർക്കോ സാമ്പത്തക നേട്ടമുണ്ടോ എന്ന ചോദ്യം ഇന്നും ഹൈക്കോടതി ആവർത്തിച്ചു. നിയമനം നടത്തിയതിന്റെ പിറ്റേന്നാൾ തന്നെ അത് റദ്ദാക്കിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. ചോദ്യത്തിന് കൃത്യമായ മറുപടിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നിൽകി.
കേസ് നിലനിൽക്കുന്നതല്ല എന്ന നിലപാട് സർക്കാർ ഇന്നും ഹൈക്കോടതിയിൽ ആവർത്തിച്ചു. മുൻസർക്കാർ ശങ്കർ റെഡ്ഢിക്ക് സ്ഥാനം കയറ്റം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസെടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. കേസിൽ അഴിമതി നിരോധന പ്രകാരമുള്ള കുറ്റങ്ങൾ ഇല്ല എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹർജിയിൽ അന്വേഷണം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.