തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുല്ലുവിള സ്വദേശി ജോസ്ക്ലിനാണ് മരിച്ചത്. പത്തുമാസത്തിനിടെ രണ്ടാമത്തെ ആളാണ് പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ഓഗസ്റ്റിൽ സിലുവമ്മയെന്ന വയോധിക കൊല്ലപ്പെട്ട ചെമ്പകരാമൻതുറയിലാണ് ജോസ്ക്ലിനേയും തെരുവുനായ്ക്കൾ കടിച്ചുകീറിയത്. രാത്രി പത്തരയോടെ അത്താഴത്തിനു ശേഷം കടൽകരയിലേക്കു പോയതായിരുന്നു ജോസ്ക്ലിന്‍. അൻപതോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജോസ്ക്ലിനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചു. മുറിവുകളിൽ നിന്നും വളരെയേറെ രക്തം വാർന്നുപോയിരുന്നു. പുലർച്ചെ മരണത്തിന് കീഴടങ്ങി. 48 വയസായിരുന്നു.