തിരുവനന്തപുരം മുട്ടടയിലെ ഹൈടെക് മോഷണ കേസില്‍ ബണ്ടി ചോറിന് പത്തുവര്‍ഷംതടവും പതിനായിരം രൂപ പിഴയും. തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതിയുടേതാണ് വിധി. ബണ്ടിചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
കുപ്രസിദ്ധ മോഷ്ടാവ് ദേവേന്ദർ സിങ് എന്ന ബണ്ടിചോർ മാത്രമാണ് കേസിലെ പ്രതി. ബണ്ടിച്ചോർ സ്ഥിരം കുറ്റവാളിയാണെന്നും, മോഷണ മുതലുകൾ കൈകാര്യം ചെയ്യുന്നയാളെന്നുമുള്ള പ്രോസിക്യൂഷൻ വാദം ശരിവെച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനായി രാജ്യത്തെ മറ്റ് കേസുകളിൽ ബണ്ടിക്കെതിരെയുള്ള ശിക്ഷാവിധിയുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. വിവർത്തകന്റെ സഹായത്തോടെയാണ് കുറ്റപത്രത്തിലെ വിവരങ്ങൾ കോടതി ബണ്ടിച്ചോറിനെ അറിയിച്ചത്. പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.
തിരുവനന്തപുരം മുട്ടടയിലെ വേണുഗോപാൽ നായരുടെ വീട്ടിൽനിന്ന് ആഡംബര കാറും മൊബൈൽഫോണും ഉൾപ്പടെ 29 ലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്തെന്നാണ് കേസ്. 2013 ജനുവരിയിലായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച ഹൈടെക് മോഷണം നടന്നത്. മോഷണം നടത്തി കടന്നു കളഞ്ഞ ബണ്ടിയെ മഹാരാഷ്ട്രയിൽ നിന്നാണ് പോലീസ് പിടികൂടിയത്.