ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം മൂന്നായി. സൈന്യം നടത്തിയ ആക്രമണത്തിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെ ആരംഭിച്ച പോരാട്ടം 12 മണിക്കൂറിലധികം നീണ്ടുനിന്നു. വടക്കൻ കശ്മീരിലെ നൗഗാം സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്നാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. തുടർന്ന് സൈന്യവും ഭീകരരും നേർക്കുനേർ വെടിയുതിർക്കുകയായിരുന്നു. ഒട്ടേറെ ഭീകരർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ഭീകരരിൽനിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി കശ്മീർ അതിർത്തി അശാന്തമാണ്. പാക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിലെ ഗ്രാമങ്ങളെ ലക്ഷ്യമാക്കി വലിയ ആക്രമണം നടന്നിരുന്നു. ഇതിന് ഇന്ത്യ തക്ക തിരിച്ചടിയും നൽകി.