ഗംഗേശാനന്ദ തീർത്ഥപാദയെ അടുത്തമാസം മൂന്നുവരെ റിമാന്‍ഡ് ചെയ്തു. യുവതിയെ പീഡിപ്പിച്ച കേസിലാണ് ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. ചികില്‍സ പൂര്‍ത്തിയായശേഷം ഗംഗേശാനന്ദയെ പ്രത്യേക സെല്ലിലേക്ക് മാറ്റാൻ മജിസ്ട്രേട്ട് അനുമതി നൽകി.
അതേസമയം, പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിവരം ലഭിച്ചതിനാൽ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. നിരന്തര പീഡനത്തെ തുടർന്ന് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
ഏഴ് വർഷമായി ലൈംഗിക അതിക്രമം നടത്തിയിരുന്ന സ്വാമിക്കുനേരെ അപ്രതീക്ഷിതമായുണ്ടായ പ്രകോപനത്തിന്റെ കാരണം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന നിഗമനത്തിലാണ് പൊലീസ്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നൽകിയത്.
എന്നാൽ ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ചെറുക്കാൻ ഇരുപത്തിമൂന്ന്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷ്ണറുടെ മേൽനോട്ടത്തിൽ പേട്ട സിെഎക്കാണ് അന്വേഷണ ചുമതല.