ഇടതു സർക്കാരിന്റെ ഒരു വർഷത്തെ ഭരണ നേട്ടം രാഷ്ട്രീയ ശുദ്ധീകരണമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റാണെന്നു മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.
എം.എം. മണിയെ പോലുള്ളവർ സംസ്‌കാരത്തിനു ചേരാത്തതാണു വിളിച്ചുപറയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലും സർക്കാരിനു കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ അക്രമങ്ങളുടെ പറുദീസയായി മാറിയിരിക്കുകയാണ്. പരാതി പറയാൻ പോലും മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ പറ്റാത്ത സ്ഥിതിയാണിന്നുള്ളത്.
ഏതു കുഞ്ഞിനും എപ്പോൾ വേണമെങ്കിലും കാണാവുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിലേക്കെത്തുമ്പോൾ ആർ. ബാലകൃഷ്ണപിള്ളയെ പോലുള്ളവർ എങ്ങനെയാണു വിശുദ്ധനാകുന്നത്. ഇതു രാഷ്ട്രീയ ധാർമികതയ്ക്കു നിരക്കുന്നതാണോയെന്നു സിപിഎം വ്യക്തമാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.