ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പരോക്ഷ വിമർശനുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥ. കെ.ബാബുവിനെ രക്ഷിക്കാൻ ആഗ്രഹിച്ചവർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് പുസ്തകത്തിൽ പറയുന്നു. നാളെയാണ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നത്.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയിൽ ബാർ കേസിലെ കാര്യങ്ങൾ വിശദീകരിക്കുന്ന അധ്യായത്തിലാണ് അന്വേഷണത്തിലെ മുൻ സർക്കാരിന്റെ ഒത്തൊരുമയില്ലായ്മയും അട്ടിമറി ശ്രമങ്ങളും പ്രതിപാദിക്കുന്നത്. അന്വേഷണത്തിന് വ്യക്തമായ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നെങ്കിലും ആ വിധത്തിൽ അന്വേഷണം പുരോഗമിക്കേണ്ടതില്ല എന്ന തീരുമാനമാണ് മുകളിൽ നിന്നുണ്ടായത്. കെ.ബാബുവിനെ സംരക്ഷിക്കാൻ ഉത്തരവാദിത്തം ഉള്ളവരാണ് ആ തീരുമാനത്തിന് പിന്നിലെന്നും പറഞ്ഞാണ് ഉമ്മൻ ചാണ്ടിയെ പരോക്ഷമായി വിമർശിക്കുന്നത്.
എന്നാൽ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണ രീതിയോട് രമേശ് ചെന്നിത്തലയ്ക്ക് വിയോജിപ്പില്ലായിരുന്നെന്നും അന്വേഷണത്തിൽ ഇടപെട്ടിരുന്നില്ല എന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ബിജു രമേശിന്റെ രഹസ്യമൊഴിയിൽ നാലഞ്ചു പേജ് കെ ബാബുവിനെതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതെന്നും വ്യക്തമാക്കുന്നു. ഫയർ ഫോഴ്സിന്റെ ചുമതല ഉണ്ടായിരുന്നപ്പോൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് വാശി പിടിച്ചപ്പോഴാണ് മാറ്റിയതെന്നും പുസ്തകത്തിൽ പറയുന്നു.
പല കാര്യങ്ങളിലും ജനവിരുദ്ധനെന്ന് ചിത്രീകരിക്കാൻ ശ്രമമുണ്ടായെന്നും കുറ്റപ്പെടുത്തലുണ്ട്. നല്ലതും ഉറച്ചതുമായ തീരുമാനങ്ങളെടുക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായി കാണാൻ നേരത്തെ ആഗ്രഹിച്ചിരുന്നതായും പുസ്തകത്തിൽ പറയുന്നു.