ഇടുക്കി ജില്ലയിൽ പട്ടയമേള ഇന്ന്. കട്ടപ്പനയിൽ നടക്കുന്ന ചടങ്ങിൽ അയ്യായിരത്തി അഞ്ഞൂറ് പട്ടയങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്യും. അർഹതപ്പെട്ടവർക്ക് മുഴുവൻ പട്ടയം നൽകിയില്ലെന്നാരോപിച്ച് പട്ടയമേള ബഹിഷ്ക്കരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പട്ടയ മേളകളിൽ രണ്ടാമത്തേതാണ് ഇടുക്കിയിലേത്. പതിനായിരം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 5500 പട്ടയങ്ങളാണ് വിതരണത്തിനായി ജില്ലാഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്. 1993ലെ പ്രത്യേക ചട്ടപ്രകാരം 3480ും 1964ലെ ഭൂപതിവ് ചട്ടപ്രകാരം 2010 പട്ടയങ്ങളും വിതരണം ചെയ്യും. മുൻവർഷങ്ങളിൽ സ്വീകരിച്ച പട്ടയ അപേക്ഷകളിൽ സൂക്ഷമപരിശോധന നടത്തിയും നേരത്തെ നിരാകരിക്കപ്പെട്ട അപേക്ഷകളിൽ അർഹതപ്പെട്ടവർക്കുമാണ് ആദ്യപട്ടയമേളയിൽ മുഖ്യപരിഗണന. പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെയും പത്തുചെയിൻ മേഖലയിലുള്ളവരെയും പട്ടയമേളയിൽ നിന്ന് ഒഴിവാക്കിയെന്നാണ് യുഡിഎഫിന്റെ ആരോപണം.
പട്ടയമേള ബഹിഷ്‌കരിക്കുന്നതിനൊപ്പം സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് യുഡിഎഫ് തീരുമാനം 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടപ്രകാരം ഇനി ജില്ലയിൽ പതിനായിരം ഹെക്‌ടർ ഭൂമിക്ക് പട്ടയം നൽകാനുണ്ട്. പട്ടയമേളയ്ക്ക് ശേഷം ഈ നടപടികൾ ഊർജിതമാക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.