തമ്മിലടി തീരാതെ പൊലീസ് ആസ്ഥാനം. ജീവനക്കാരിയെ സ്ഥലംമാറ്റിയ ഡിജിപി ടി.പി.സെൻകുമാറിന്റെ ഉത്തരവ് മരവിപ്പിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സര്‍ക്കാര്‍ നടപടിയിൽ സെൻകുമാർ അതൃപ്തി അറിയിച്ചു.
പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിന്റെ ചുമതലയിൽ നിന്ന് കുമാരി ബീനയെ മാറ്റി സുരേഷ് കൃഷ്ണയെ നിയമിച്ചുകൊണ്ട് ടി.പി. സെൻകുമാർ ഇറക്കിയ ഉത്തരവാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി മരവിപ്പിച്ചിരിക്കുന്നത്. നേരത്തെ സെന്‍കുമാറിന്‍റെ ഉത്തരവ് അനുസരിക്കാന്‍ കുമാരി ബീന തയ്യാറായിരുന്നില്ല. സ്ഥലംമാറ്റത്തിന്റെ സാഹചര്യങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് സെൻകുമാർ ബോധ്യപ്പെടുത്തിയിരുന്നു. വിശദമായ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് സെകട്ടറിക്കും സമർപ്പിച്ചിരുന്നു.
ഇത് അംഗീകരിക്കാതെയാണ് സെൻകുമാറിന്റെ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാർ നടപടിയിലുള്ള അതൃപ്തി സെൻകുമാർ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടിനെ പോലും മാറ്റാൻ ഡി.ജി.പിക്ക് കഴിയില്ലെങ്കിൽ എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഒരു വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ടി.പി.സെൻകുമാർ-ടോമിൻ ജെ തച്ചങ്കരി വാക്കുതർക്കത്തിന്റെ വാർത്ത പുറത്തുവന്നതിന്റെ പിന്നാലെയാണ് ഉത്തരവ് റദ്ദുചെയ്തുള്ള സർക്കാർ നടപടിയെന്നതും ശ്രദ്ധേയമാണ്