മഞ്ചേരി മെഡിക്കൽ കോളജിൽ കീമോതെറപ്പിക്ക് എത്തുന്ന ക്യാൻസർ രോഗികൾ വീണ്ടും പരീക്ഷിക്കപ്പെടുകയാണ്. ക്യാൻസർ ബാധക്കൊപ്പം ശക്തിയേറിയ മരുന്നു കൊണ്ട് ക്ഷീണിച്ചവശരായ രോഗികൾക്ക് കീമോതെറപ്പി നൽകുന്നത് പകർച്ചവ്യാധികൾക്ക് നടുവിൽ വച്ച്. മനോരമ ന്യൂസ് അന്വേഷണം.
ക്യാൻസർ ബാധക്കൊപ്പം കീമോതെറപ്പി കൂടി നൽകുന്നതോടെ രോഗിയുടെ ഓരോ കോശവും ക്ഷീണിച്ചു ദുർബലമാവുക സ്വാഭാവികമാണ്. ഏതു രോഗാണു പരിസരത്ത് എത്തിയാലും ആ രോഗത്തിന് കീഴടങ്ങി മരണത്തിന് പോലും കാരണമായേക്കാം. കഴിഞ്ഞയാഴ്ച വരേയും ഒരു ഫാൻ പോലുമില്ലാതെ വരാന്തയിൽ കിടത്തിയായിരുന്നു കീമോതെറപ്പി.
ഈയാഴ്ച മുതൽ കീമോതെറപ്പി നൽകേണ്ട രോഗികളെ മാറ്റിയത് ത്വക്ക് രോഗ വാർഡിലേക്കാണ്. സോറിയാസിസ് അടക്കമുള്ള രോഗങ്ങളുമായെത്തുന്നവരുടെ മുറിയിലാണ് ചികിൽസ. തൊട്ടടുത്ത മുറികളിൽ രണ്ടെണ്ണവും ക്ഷയരോഗികൾക്കുള്ളതാണ്. ക്ഷയരോഗ വാർഡുകകളിൽ വരുന്ന രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ഇടക്കിടെ കീമോതെറാപ്പിക്കാരെ എത്തി നോക്കുബോൾ തടയാനാവില്ല.
ഡിഫ്തീരിയ സംശയമുള്ള രോഗികളെ താമസിപ്പിക്കുന്നതും സമീപത്തെ മുറിയിലാണ്. പകർച്ചവ്യാധികളുമായെത്തുന്ന കുട്ടികളുടെ പ്രത്യേകവാർഡുകളുടേയും തൊട്ടടുത്താണ് കീമോതെറപ്പിസ്റ്റർ വാർഡ്. വായുവിലൂടെ പകരുന്ന ഏതു രോഗവും സാധാരണക്കാരെ അപേക്ഷിച്ച് ഈ രോഗികളെ ബാധിക്കാനുള്ള സാധ്യത 75 ശതമാനമാണ്. അടച്ചുറപ്പുള്ള ശീതീകരിച്ച ഒരു പ്രത്യക മുറിയാണ് ജീവിതത്തിൽ കടുത്ത പരീക്ഷണം നേരിടുന്ന ക്യാൻസർ രോഗികകൾക്ക് അനുവദിക്കേണ്ടത്.