പേട്ട സ്വദേശിനിയായ യുവതിയെ വർഷങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ, കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെ വൈകിട്ടോടെയാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള യുവതിയെ 17 വയസ്സു മുതൽ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി. യുവതിയുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നാണ് സ്വാമി പൊലീസിനു നൽകിയ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
ശ്രീഹരിക്കെതിരെയും പീഡനത്തിന് ഒത്താശ ചെയ്ത യുവതിയുടെ അമ്മയ്ക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വനിതാ കമ്മിഷനും ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തു. പീഡനം തടയാൻ ശ്രീഹരിയുടെ ലിംഗം ഛേദിച്ച യുവതിക്ക് ആവശ്യമെങ്കിൽ നിയമസഹായം ലഭ്യമാക്കുമെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി. സമ്മർദ്ദം അതിജീവിക്കാനാവശ്യമായ സഹായങ്ങളും യുവതിക്കു ലഭ്യമാക്കും.
വെള്ളിയാഴ്ച രാത്രിയാണ് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം അരങ്ങേറിയത്. വർഷങ്ങളായി പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ പൂജകൾക്കും മറ്റുമായി എത്താറുണ്ടായിരുന്നു. വെള്ളിയാഴ്ച ഇയാൾ എത്തുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നു പെൺകുട്ടി കത്തി കരുതിവയ്ക്കുകയും, പതിവുപോലെ ലൈംഗികാതിക്രമത്തിനു മുതിർന്നപ്പോൾ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു.
അതിനിടെ, ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. യുവതിയുടെ നടപടി ഉദാത്തവും ധീരവുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രതിക്ക് ആശ്രമവുമായി ബന്ധമില്ലെന്ന് കൊല്ലം ആശ്രമം അധികൃതർ അറിയിച്ചു. 15 വർഷം മുൻപ് ആശ്രമം വിട്ടയാളാണ് സ്വാമി. ആശ്രമത്തിൽ പലരും വന്നു താമസിക്കാറുണ്ട്. അത്തരത്തിൽ ഇയാളും ഇവിടെയെത്തിയതാകാമെന്നും ആശ്രമ അധികൃതർ വ്യക്തമാക്കി.