ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന് കോൺസുലർ സഹായം നൽകില്ലെന്ന് പാക്കിസ്ഥാൻ. ശിക്ഷ റദ്ദ് ചെയ്ത ഹേഗിലെ രാജ്യാന്തര കോടതി അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. രാജ്യാന്തര കോടതിയുടെ ഇടപെടൽ പാക്കിസ്ഥാനിലെ നിയമനടപടികളെ തടസ്സപ്പെടുത്തില്ലെന്നും കേസിൽ പാക്കിസ്ഥാൻ തോറ്റിട്ടില്ലെന്നും സർതാജ് അസീസ് വ്യക്തമാക്കി
രാജ്യാന്തര കോടതിയുടെ അന്തിമവിധി വരുംവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നിർത്തിവയ്ക്കാൻ മാത്രമാണ് ഉത്തരവിലുള്ളത്. ജാദവ് ഇന്ത്യയുടെ ചാരനാണ്. ഇക്കാര്യം ജാദവ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻ മാത്രമല്ല, അദ്ദേഹം നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. കേസിൽ രാജ്യാന്തര കോടതിയിൽ ഹാജരാകാൻ പാക്ക് നിയമസംഘത്തിന് അഞ്ച് ദിവസം മാത്രമാണ് സമയം ലഭിച്ചതെന്നും സർതാജ് അസീസ് വ്യക്തമാക്കി.
കേസിൽ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യാൻ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിർദേശിച്ചിരുന്നു. ഈ നടപടി പാക്കിസ്ഥാനുള്ള തിരിച്ചടിയാണ് വിലയിരുത്തിയിരുന്നത്. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ അധികൃതർക്കു പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിച്ചിരുന്നു.
എന്നാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പക്ഷേ പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം തള്ളിയാണ് വധശിക്ഷ റദ്ദാക്കാൻ രാജ്യാന്തര കോടതി ഉത്തരവിട്ടത്.