വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു. കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് വനിതാ കമ്മിഷൻ അന്വേഷണം തുടങ്ങി.
തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഇരുപത്തിമൂന്ന്കാരിയാണ് വർഷങ്ങളായി തുടർന്ന ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷതേടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. താൻ പത്താം ക്ലാസിൽ പഠിച്ചിരുന്ന സമയം മുതൽ പലപ്പോഴായി ഗംഗേശാനന്ദ തീർത്ഥപാദ സ്വാമി ലൈംഗിക അതിക്രമം നടത്തിയിരുന്നതായാണ് യുവതിയുടെ മൊഴി. പൂജയ്ക്കെന്ന പേരിലാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. ഇന്നലെ രാത്രി സ്വാമി വീട്ടിലെത്തുമെന്നറിഞ്ഞ് താൻ കത്തിയുമായി കരുതിയിരിക്കുകയായിരുനെന്നും പെൺകുട്ടി പേട്ട പൊലീസിനോട് വെളിപ്പെടുത്തി. യുവതിയുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പൊലീസിനു സംശയമുണ്ട്. സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വ ത്തിൽ ഇവരെ ചോദ്യം ചെയ്തു.
സംഭവശേഷം യുവതിയുടെ വീട്ടുകാർ തന്നെയാണ് സ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പേട്ട സിെഎയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.