ലൈംഗിക പീഡനം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രാഹം. യുവതിയുടെ മൊഴിയെടുക്കുകമാത്രമാണ് പൊലീസ് ചെയ്തത്. സ്വാമി ഗംഗേശാനന്ദ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് ഐ.ജി വ്യക്തമാക്കി. നേരത്തെ യുവതിക്കെതിരെ പേട്ട പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അമ്പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടിക്ക് പിന്തുണയുമായി സർക്കാർ മുന്നോട്ട് വന്നിരുന്നു. പെൺകുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. പെൺകുട്ടിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലത്തു ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്കു പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തി. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് അവർ പറഞ്ഞു.ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നും ആ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി എടുത്ത തീരുമാനവും അഭിനന്ദനാർഹമാണെന്ന് മന്ത്രി ജി. സുധാകരനും പ്രതികരിച്ചു.