ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയില്‍. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേരിലുള്ള സിമ്മില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍ സിം ഉപയോഗിക്കുന്നത് താനല്ലെന്ന് പിടിയിലായ യുവാവ് പറഞ്ഞു.
ഇന്നു രാവിലെ 8.15 നു ക്ഷേത്രം ഓഫിസിലെ ലാൻഡ് ഫോണിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയിൽ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ബോംബാക്രമണമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ധീവരസഭ തീവ്ര ഗ്രൂപ്പിൽപെട്ടതാണെന്നു പരിചയപ്പെടുത്തിയ ആളാണു വിളിച്ചത്. മാനേജർ ടി.വി.കൃഷ്ണദാസാണ് ഫോണെടുത്തത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനേജർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെയും പൊലീസിനെയും വിവരമറിയിച്ചു. തൃശൂർ ജില്ലാ ബോംബ് സ്ക്വാഡും പൊലീസും ക്ഷേത്രത്തിൽ പരിശോധന നടത്തി. സുരക്ഷ ശക്തമാക്കി. ഭക്തർക്കു കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
മുമ്പും ഗുരുവായൂർ ക്ഷേത്രത്തിനു ബോംബു ഭീഷണി ഉണ്ടായിട്ടുണ്ട്. ക്ഷേത്രം ബോംബിട്ടു തകർക്കുമെന്ന് 2015 ജൂലൈയിലായിരുന്നു ഒടുവിലത്തെ സന്ദേശം. 24 മണിക്കൂറിനകം ക്ഷേത്രം തകര്‍ക്കുമെന്നു ഗുരുവായൂര്‍ സിഐയുടെ ഫോണിലേക്കാണ് ഭീഷണി എത്തിയത്. വ്യാജഭീഷണിയാണെന്നു പിന്നീടു കണ്ടെത്തി. കേരളത്തിൽ ഏറ്റവുംകൂടുതൽ വിശ്വാസികളെത്തുന്നതും കൂടുതൽ നടവരവുള്ളതുമായ ക്ഷേത്രമാണ് ഗുരുവായൂര്‍.