കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ വർദ്ധിച്ചതായി കണക്കുകൾ. H1N1 ഉം ഡെങ്കിപ്പനിയും ബാധിച്ച് ഈവർഷം ഇതുവരെ ആറുപേർ മരിച്ചു. എഴുപതിനായിരത്തിലധികം പേരാണ് പനിബാധിച്ച് ചികില്‍സ തേടിയത്
H1N1 ഉം ഡെങ്കിപ്പനിയും മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് റിപ്പോർട്ട് ചെയ്തത്. എച്ച് വൺ എൻ വൺ ബാധിച്ച 43 കേസുകളിൽ 3 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ചും മൂന്ന് പേർ മരണമടഞ്ഞിട്ടുണ്ട്. 1526 പേർക്കാണ് ചിക്കൻപോക്‌സ് പിടിപെട്ടത്. ഒരാൾ മരിച്ചു. എലിപ്പനി ബാധിച്ച കേസുകൾ 193 ആണ്. 4 മരണം എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നുണ്ട്. വൈറൽ ഹെപ്പറൈറ്റിസ് എ ബാധിച്ച് 2 മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. 49 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ കല്ക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഒാഫിസർ ആശാദേവിയാണ് പനി കണക്കുകൾ അവതരിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തോടെ മഴക്കാല പൂർവ ശൂചീകരണ യജ്‌ഞം സംഘടിപ്പിക്കാനാണ് ആലോചന. ഇരുപതിനും 22 നും വിപുലമായ ആലോചനാ യോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കാളികളാവും.