കാസർകോട് കോട്ട വിൽപന കേസിൽ മുൻലാന്റ് റവന്യു കമ്മീഷണർ ടി.ഒ. സൂരജ് അടക്കമുള്ള പ്രതികളെ വിചാരണ ചെയ്യണമെന്ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. വ്യാജ രേഖ ചമച്ചാണ് സർക്കാർ ഭൂമിയായ കോട്ടയും അനുബന്ധ സ്ഥലവും സ്വകാര്യ വ്യക്തികൾ വിറ്റതെന്നും ഇതിന് ലാന്റ് റവന്യു കമ്മീഷണർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും റിപ്പോർട്ടിൽ പറയുന്നു.
2015 ജൂലൈയിൽ മനോരമ ന്യൂസാണ് കോട്ട വിൽപന പുറം ലോകത്തെ അറിയിച്ചത്. തുടർന്ന് സർക്കാർ നിയമസഭയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.മുൻ ലാന്റ് റവന്യു കമ്മീഷണർ ടി.ഒ സൂരജ്, തഹസിൽദാർമാരായിരുന്ന ചെന്നിയപ്പ ,ശിവകുമാർ,,സബ് രജിസ്ട്രാറായിരുന്ന റോബിൻ ഡിസൂസ, ഭൂമി വാങ്ങിയ മുൻ കാസർകോട് നഗരസഭ ചെയർമാൻ എസ്.ജെ. പ്രസാദ്, കേരള കോൺഗ്രസ് നേതാവ് സജി സെബാസ്്റ്റ്യൻ ഭൂമി വിറ്റ ബംഗളുരുവിലെ ചന്ദ്രവാർക്കർ കുടുംബാംഗങ്ങൾ ഉൾപ്പെടെ പതിനെഞ്ചുപേരാണ് േകസിലെ പ്രതികൾ
സർക്കാർ ഭൂമിയാണെന്ന് ലാന്റ് അപ്പലേറ്റ് ട്രിബ്യൂണലും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടും സ്വകാര്യ വ്യക്തികൾക്ക് കോട്ട വിട്ടുനൽകാൻ ഉത്തരവിട്ട ടി.ഒ സുരജിന്റെ നടപടിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കോടതി ഉത്തരവുകൾ പരിഗണിച്ചില്ലെന്ന സൂരജിന്റെ വാദം വിചിത്രമാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
ഭൂമിയുടെ രേഖയായി ചന്ദ്രവാർക്കര്‍ കുടുംബം ഹാജാക്കിയ പട്ടയം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടയത്തിന്റെ തുടർരേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്തെ രേഖകളിലും ഇങ്ങിനെയൊരു പട്ടത്തെ പറ്റി സൂചനയില്ല. വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.