കേരളത്തിന്റെ രാജ്യാന്തര ഫുട്ബോൾ താരം സി.കെ വിനീതിനെ തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രകായികമന്ത്രി. ഇതിനായി ചട്ടത്തില്‍ ഭേദഗതി വരുത്താനാകുമോയെന്ന് പരിശോധിക്കും. തുടര്‍നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കും. ഫുട്ബോള്‍ താരം വിനീതിനെ ഇന്നലെയാണ് ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടത്. മതിയായ ഹാജര്‍ ഇല്ലാത്തതിനാലായിരുന്നു നടപടി
2012ൽ സ്പോർട്സ് ക്വോട്ടയിൽ എജീസ് ഓഫിസിലെ ഓഡിറ്ററായി പ്രവേശനം നേടിയതാണു വിനീത്. വിനീതിനെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു.
2012 മേയ് ആറിനു ജോലിയിൽ കയറിയ വിനീതിന്റെ പ്രബേഷൻ കാലാവധി 2014 മേയിൽ അവസാനിക്കേണ്ടതാണെങ്കിലും ഹാജർ കുറവായതിന്റെ പേരിൽ രണ്ടുവർഷം നീട്ടിയിരുന്നു. ഈ കാലാവധി 2016 മേയിൽ അവസാനിച്ചു. പ്രബേഷൻ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സർവീസ് ചട്ടം പറഞ്ഞാണ് ഈ മാസം ഏഴാം തീയതി പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്.
ഇതിനിടെ 2015ൽ വിനീത് ഡിപ്പാർട്മെന്റ് പ്രബേഷൻ പരീക്ഷ എഴുതി വിജയിച്ചു. നീട്ടിയ പ്രബേഷനും അവസാനിക്കുന്നതിനാൽ കഴിഞ്ഞ വർഷം മേയ് അഞ്ചിനുള്ളിൽ ഓഫിസിൽ എത്തിയിരിക്കണമെന്നു വിനീതിനു നോട്ടിസ് നൽകിയിരുന്നു. എഎഫ്സി കപ്പിൽ കളിക്കുന്ന തിരക്കായിരുന്നതിനാലും പിന്നീടു പരുക്കുമൂലം കൈയ്ക്കു ശസ്ത്രക്രിയ വേണ്ടിവന്നതിനാലും ഈ തീയതിക്കുള്ളിൽ വിനീതിന് ഓഫിസിൽ എത്താനായില്ല.
2016 മേയ് 29ന് ആണ് ഓഫിസിൽ എത്തിയത്. എന്നാൽ ഡൽഹി കേന്ദ്ര ഓഫിസിലേക്കു ബന്ധപ്പെട്ടശേഷം മറുപടി അറിയിക്കാം എന്നുപറഞ്ഞു മടക്കുകയായിരുന്നുവെന്നും അതിനുശേഷം ഇപ്പോൾ പിരിച്ചുവിടുന്നുവെന്ന അറിയിപ്പാണു കേൾക്കുന്നതെന്നും വിനീത് പറയുന്നു. പിരിച്ചുവിടൽ നീക്കം അറിഞ്ഞതോടെ, എന്തുകൊണ്ടാണ് ഓഫിസിൽ ഹാജരാവാൻ കഴിയാത്തതെന്നു വ്യക്തമാക്കി വിനീത് ബുധനാഴ്ച തിരുവനന്തപുരത്തെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽമാർക്ക് ഇ-മെയിൽ അയച്ചിരുന്നു.
ഫിഫ അംഗീകാരമുള്ള വിവിധ ടൂർണമെന്റുകളിൽ കളിക്കുന്നതിന്റെ തിരക്കുമൂലമാണ് ഓഫിസിൽ വരാനാവാത്തതെന്നും ദേശീയ ടീമിൽ എത്താനുള്ള വഴിയാണ് ഈ ടൂർണമെന്റുകളെന്നും കത്തിൽ വിശദമാക്കിയ വിനീത് ഈ സാഹചര്യത്തിൽ പിരിച്ചുവിടൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
ഈ അപേക്ഷ പരിഗണിച്ച ശേഷമാണോ പിരിച്ചുവിടൽ ഉത്തരവിറങ്ങിയതെന്നു വ്യക്തമല്ല. താൻ അയച്ച മെയിലിനു മറുപടി ലഭിച്ചിട്ടില്ലെന്നു വിനീത് വ്യക്തമാക്കി. വിനീതിനെ പിരിച്ചുവിടാനുള്ള നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാരും സിഎജിക്കു കത്തയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.