സംസ്ഥാനത്തെ ജനറൽ ആശുപത്രികളിലെ മരുന്ന് വിതരണത്തിലും സംഭരണത്തിലും വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുന്നതായും വിജിലൻസ് എസ്.പിമാർ ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപടി ശുപാർശയോടുകൂടിയ വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.
ജനറൽ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് കിട്ടുന്നില്ലെന്ന രോഗികളുടെ വ്യാപക പരാതിയെതുടർന്നായിരുന്നു വിജിലൻസ് കഴിഞ്ഞദിവസം മിന്നൽ പരിശോധന നടത്തിയത്. എറണാകുളം, തൃശൂർ ജില്ലാ ആശുപത്രികളിലെ ക്രമക്കേടുകളെക്കുറിച്ചായിരുന്നു പരാതികൾ ഏറെയും. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ മരുന്നുസംഭരണവും വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളുമാണ് വിജിലൻസ് കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ മരുന്നുകൾ പല ആശുപത്രികളിലും സൂക്ഷിച്ചിരിക്കുന്നതായി റെയ്ഡിൽ കണ്ടെത്തി. ചില ആശുപത്രികളിൽ അനധികൃതമായി മരുന്ന് സൂക്ഷിച്ചു വച്ചിരിക്കുകയാണെന്നും വിജിലൻസ് റിപ്പോർട്ട് പറയുന്നു. ചില ആശുപത്രികളിൽ ആവശ്യമില്ലാത്ത മരുന്നുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് വിജിലൻസ് ജില്ലാ മേധാവികൾ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. റിപ്പോർട്ട് ശുപാർശയോടെ ഉടൻ സർക്കാരിന് കൈമാറുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. നേരത്തെ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് മരുന്ന് സംഭരണ വിതരണ ഏജൻസിയായ കെ.എം.എസ്.സിഎലിലും ഗുണനിലവാരം പരിശോധിക്കുന്ന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിലും പരിശോധന നടത്തിയിരുന്നു.