തിരുവനന്തപുരം നഗരത്തിൽ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണം പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യ വകുപ്പിന് സംഭവിച്ച വീഴ്ചയാണെന്ന് മേയർ വികെ പ്രശാന്ത്. നഗരസഭയിലെ ജീവനക്കാരുടെ കുറവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ആരോഗ്യ വകുപ്പും കോർപറേഷനും പരസ്പരം പഴിചാരുന്നതിനിടെ, ഇന്നലെ ജില്ലയിൽ അമ്പത്തി ഒന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപറേഷന്റെ പുരോഗതി പൂജ്യമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇക്കാര്യം ഇന്നലെ ആരോഗ്യ സെക്രട്ടറി തുറന്നടിക്കുകയും ചെയ്തു. എന്നാൽ വീഴ്ചയ്ക്ക് കോർപറേഷനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് മേയറുടെ മറുപടി.
മഴക്കാല പൂർവ്വ ശുചീകരണ ജോലികൾ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ടെന്നും എവിടെയെങ്കിലും വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മേയർ പറഞ്ഞു.മേയർ ഇങ്ങനെ പറയുമ്പോഴും നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോടും കണ്ണമ്മൂല തോടുമൊക്കെ മാലിന്യക്കൂമ്പാരമാണ്. ഇന്നലെ ജില്ലയിലെ സർക്കാർ ആശുപ്ത്രികളിൽ മാത്രം 51 പേർക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. മഴ ശക്തിപ്പെടുമ്പോൾ പകർച്ചപ്പനിയും വർധിക്കുമെന്നു മാത്രമല്ല മാലിന്യക്കൂമ്പാരം വെള്ളപ്പൊക്കത്തിനും ഇടയാക്കിയേക്കും.