കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. അറുപത് വയസായിരുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു.
മരണ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്റ്റിലൂടെ അറിയിച്ചത്. നാളെ സ്വദേശമായ ഉജ്ജയിനിലാണ് സംസ്കാരം. ദവെയുടെ മരണം വൻ ആഘാതമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാർ എന്നിവർ അനുശോചിച്ചു. ദവെയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഡല്‍ഹിയിലെ വീട്ടിലെത്തിച്ചു. പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തും. നാളെ സ്വദേശമായ ഉജ്ജയിനിലാണ് സംസ്കാരം ·.കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കി.
ആർഎസ്എസ് പ്രചാരകനായിരുന്ന അനിൽ മാധവ് ദവെ പരിസ്ഥിതി വിഷയങ്ങളിലെ കർശന നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. ദേശീയ രാഷ്ട്രീയത്തിലെ നേതൃമുഖങ്ങൾ ഇടമില്ലായിരുന്നെങ്കിലും ആർ എസ് എസിന്റെ ശക്തമായ ഇടപെടലോടെയാണ് ദവെ മന്ത്രി പദത്തിലെത്തുന്നത്. പശ്ചിമഘട്ട സംരക്ഷണമടക്കം നിർണായക വിഷയങ്ങളിൽ വനം പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കാനിരിക്കെയാണ് വിയോഗം.