മധ്യപൂര്‍വദേശത്തുനിന്ന് ഐഎസിനെ തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.
സുരക്ഷാ ഭീഷണിക്കെതിരെയും പ്രതിരോധ സഹകരണത്തിനും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉള്‍പെടെ മേഖലയിലെ പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദിഷ്ട സൗദി സന്ദർശനത്തിന് മുന്നോടിയായിരുന്നു കൂടിക്കാഴ്ച. ഇതിന്‍റെ ഭാഗമായി ഈ മാസം 21ന് നടക്കുന്ന ഉച്ചകോടിയിൽ 56 ഇസ്ലാമിക അറബ് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. മേഖലയില്‍ ഇറാന്‍റെ കടന്നുകയറ്റം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയവയായിരിക്കും സൌദിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. സൗദിക്ക് സന്ദര്‍ശനത്തിന് ശേഷം ഇസ്രായിലേക്ക് പോകുന്ന ട്രംപ് അവിടന്ന് വത്തിക്കാനിലേക്കും തിരിക്കും.