പീഡനത്തിനിരയാകുന്നവർ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകളിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രവിവരാവകാശ കമ്മിഷന്റെ ഉത്തരവ്. വീഴ്ച വരുത്തുന്നവർ വിവരാവകാശനിയമപ്രകാരമുള്ള പരമാവധി പിഴയും വകുപ്പുതല നടപടികളും നേരിടേണ്ടി വരും. ഡൽഹിയിൽ നിന്നുള്ള യുവതി നൽകിയ പരാതിയിലാണ് കേന്ദ്രവിവരാവകാശ കമ്മിഷണറുടെ ഇടപെടൽ.
പൗരന്റെ ജീവനെയോ സ്വാതന്ത്രത്തെയോ ഹനിക്കുംവിധമുള്ള സംഭവങ്ങളിൽ വിവരങ്ങൾ ആവശ്യപ്പെട്ടാൽ 48 മണിക്കൂറിനകം രേഖകൾ നൽകണമെന്നാണ് വിവരാവകാശനിയമത്തിൽ മുൻപെയുള്ള വ്യവസ്ഥ. എന്നാൽ അന്വേഷണം തുടരുന്നുവെന്ന കാരണം ചൂണ്ടികാട്ടി അന്വേഷണപുരോഗതിയുടെ വിവരങ്ങൾ ഇരകൾക്ക് പലപ്പോഴും ലഭ്യമാക്കാറില്ല. ഈ സാഹചര്യത്തിലാണ് നിയമത്തിൽ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര കമ്മിഷന്റെ ഇടപെട്ടത്. ലൈംഗിക പീഡനം, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ, ബാലപീഡനം, ഗാർഹിക പീഡനം എന്നിങ്ങനെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സംബന്ധിച്ച എല്ലാ കേസുകൾക്കും ബാധകമാകുന്നതാണ് പുതിയ ഉത്തരവ്.
പരാതി നൽകിയ യുവതി ആവശ്യപ്പെട്ട മുഴുവൻ രേഖകളും 48 മണിക്കൂറിനകം നൽകണമെന്ന് തൊഴിൽ മന്ത്രാലയത്തിന് കേന്ദ്രവിവരാവകാശകമ്മിഷൻ നിർദേശം നൽകി. ഇത്തരം വിഷയങ്ങളിൽ മറുപടി നൽകുന്നതിൽ വീഴ്ചവരുത്തുന്ന സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളടക്കം വിവരാവകാശനിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.