തിരുവനന്തപുരത്ത് ഡങ്കിപ്പനി നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് മൂവായിരത്തിലേറെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടായിരത്തിലേറെയും തലസ്ഥാനത്തു നിന്നാണെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപറേഷന് വീഴ്ച പറ്റിയെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു. മനോരമ ന്യൂസ് വാർത്ത ശരിവയ്ക്കുന്നതായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ പ്രതികരണം.
ജനുവരി മുതൽ നിരവധി തവണ ആരോഗ്യ വകുപ്പ് നല്കിയ മുന്നറിയിപ്പുകൾ കോർപറേഷൻ അവഗണിച്ചു. പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും വീഴ്ച പറ്റി. ഉറവിട നശീകരണം പ്രവർത്തനങ്ങളും വീടുകൾ കയറിയുള്ള ബോധവത്കരണവും നടത്തിയില്ലെന്നുമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയത്. ഇന്നലെ മാത്രം ജില്ലയിൽ എഴുപതു പേർക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. മഴ ശക്തമാകും മുമ്പ് ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പകർച്ച വ്യാധി ദുരന്തമാണ് കാത്തിരിക്കുന്നത്. ആരോഗ്യ വകുപ്പധികൃതർ ജനുവരിയിൽ തന്നെ മുന്നറിപ്പ് കോർപറേഷൻ കാര്യമായെടുത്തില്ല. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ പ്രതികരണം.