‘ഓപ്പറേഷൻ ക്ലീൻ മണി’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിലൂടെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ പുതിയ പോർമുഖം തുറന്ന് കേന്ദ്ര സർക്കാർ. നികുതിദായകരെ സഹായിക്കുക, നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവർ വെട്ടിച്ച തുകയുൾപ്പെടെ പ്രസിദ്ധീകരിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പുതിയ വെബ്സൈറ്റിന് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
സത്യസന്ധരായ നികുതിദായകർക്ക് ഏറെ സഹായകരമായിരിക്കും പുതിയ വെബ്സൈറ്റെന്ന് ജയ്റ്റ്‍ലി വ്യക്തമാക്കി. അനുവദനീയമായതിലും കൂടുതൽ തുക കൈയിൽ സൂക്ഷിക്കുന്നതും, നികുതി വെട്ടിക്കുന്നതും ഇനിമുതൽ ഒട്ടും സുരക്ഷിതമായിരിക്കില്ലെന്നും ജയ്റ്റ്‍ലി മുന്നറിയിപ്പു നൽകി. ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകളുടെയും റെയ്ഡുകളുടെയും വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റെയ്ഡിൽ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നവരെ കുറ്റത്തിന്റെ തോതനുസരിച്ച് റാങ്കു ചെയ്യും.
നവംബർ എട്ടിലെ നോട്ട് അസാധുവാക്കൽ നടപടിക്കുശേഷം നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധവുണ്ടായിട്ടുണ്ടെന്നും ജയ്റ്റ്‍ലി ചൂണ്ടിക്കാട്ടി. 91 ലക്ഷത്തോളം പുതിയ നികുതിദായകരാണ് ഈ കാലയളവിൽ ഉണ്ടായത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. ഇത് ഇനിയും കൂടുമെന്നാണ് പ്രതീക്ഷയെന്നും ജയ്റ്റ്‍ലി വ്യക്തമാക്കി. പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ആളുകൾക്ക് ചില ആശങ്കകളുണ്ട്. ജനങ്ങളുടെ ആശയക്കുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇഠപാടുകൾക്ക് സഹായിക്കാനുമാണ് പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നതെന്നും ജയ്റ്റ്‍ലി അറിയിച്ചു.