കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാവിനെതിരെ കേസ്. നെയ്യാറ്റിന്‍കര പൊലീസാണ് സ്വമേധയാ കേസെടുത്തതത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷനെതിരെയാണ് കേസ്. ബി.ജെ.പി, ആർ.എസ്.എസ്. നേതാക്കളെയും പ്രവർത്തകരെയും തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നായിരുന്നു പരാമർശം. ആനാവൂരിൽ ആർ എസ് എസ് നേതാവിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഡിവൈഎസ്പി ഒാഫീസിലേയ്ക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പരാമർശം.
ആർ എസ് എസ് താലൂക്ക് കാര്യവാഹക് വിനോദിനുനേരെ രണ്ടാഴ്ച മുമ്പാണ് ആനാവൂരിൽവെച്ച് ആക്രമണം ഉണ്ടായത്. അക്രമികളെ പിടികൂടാതെ പൊലീസ് അലംഭാവം കാണിക്കുകയാണെന്നാണ് ബിജെപിയുടെ വിമർശനം. സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഡിവൈഎസ്പി ഒാഫീസിലേയ്ക്ക് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം.
ആനാവൂരിൽ ഉന്നത ആർ.എസ്.എസ് നേതാവിനെ ആക്രമിച്ചിട്ടും സമാധാനം നിലനിൽക്കുന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഔദാര്യം മൂലമാണെന്നും എസ്.സുരേഷ് പറഞ്ഞു.ഏതാനും മാസങ്ങളായി ജില്ലയിൽ സിപിഎം, ബിജെപി സംഘർഷം പതിവായിട്ടും സമാധാന ശ്രമങ്ങൾ സജീവമല്ലെന്നും ആക്ഷേപമുണ്ട്.