വാണാക്രൈ സൈബർ ആക്രമണത്തെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ അടച്ചിടാൻ രാജ്യത്തെ ബാങ്കുകൾക്ക് ആർബിഐ നിർദേശം. ഇതോടെ രാജ്യത്തെ ഒന്നരലക്ഷത്തിലധികം എടിഎമ്മുകൾക്ക് താൽക്കാലികമായി താഴുവീഴും. എന്നാല്‍ വാണാക്രൈ ആക്രമണം ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു
വാനാക്രൈ സൈബർ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി മുൻകരുതൽ ശക്തമാക്കുകയാണ് ആർബിഐ. പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ അടച്ചിടണമെന്നും, വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പുതുക്കിയശേഷംമാത്രമേ ഇത്തരം എടിഎമ്മുകൾ തുറക്കാൻ പാടുള്ളുവെന്നുമാണ് ആർബിഐയുടെ മുന്നറിയിപ്പ്. ഇതോടെ രാജ്യത്തെ രണ്ടരലക്ഷം എടിഎമ്മുകളില്‍ അറുപതുശതമാനത്തിലധികും അടഞ്ഞുകിടക്കും. നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ എടിഎമ്മുകളുടെ പ്രവർത്തനം താളംതെറ്റും. ഓരോ ബാങ്കുകളുടേയും എടിഎമ്മുകളുടെ കരാർ എടുത്തിരിക്കുന്ന സ്വകാര്യഏജൻസികളാണ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യേണ്ടത്. എന്നാൽ, സോഫ്റ്റ്‍വെയർ അപ്ഡേഷനായി അധികം സമയം ആവശ്യമില്ലെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നുമാണ് ഇത്തരം ഏജൻസികളുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ്.
അതേസമയം, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ചില സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലും ആന്ധ്രാപ്രദേശ് പൊലീസിലെ പതിനെട്ട് കമ്പ്യൂട്ടറുകളിലും വാനാക്രൈ ആക്രമണം നടന്നതായി സൂചനയുണ്ട്. ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാനബാങ്കുകളുടെ കമ്പ്യൂട്ടറുകള്‍ തകരാറിലായതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യം ആർബിഐ സ്ഥിരീകരിച്ചിട്ടില്ല.