പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥലംമാറ്റാൻ ടിപി സെൻകുമാർ ഉത്തരവിറക്കിയ ജീവനക്കാരിയെ വീണ്ടും നിയമിക്കുന്നതിന് എതിരെ വിവരാവകാശ പ്രവർത്തകർ. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ആർടി ഫെഡറേഷൻ കത്തുനൽകി. വിവരാവകാശ നിയമത്തെ അട്ടിമറിക്കുംവിധം അടുത്തകാലത്ത് പൊലീസ് ആസ്ഥാനത്ത് നിന്നുണ്ടായ നടപടികൾക്ക് പിന്നില്‍ ഇതേ ജീവനക്കാരിയായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് നീക്കം.
വധഭീഷണി സംബന്ധിച്ച ഇടത് എംഎൽഎയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചു എന്നതടക്കമുള്ള കാരണങ്ങൾ കാട്ടിയാണ് പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടായ വനിതയെ മാറ്റാൻ സ്ഥാനമേറ്റയുടൻ ടിപി സെൻകുമാര്‍ ഉത്തരവിറക്കിയത്. ഇത് നടപ്പാക്കാതിരിക്കാൻ സർക്കാരിന്റെയും പൊലീസ് ഉന്നതരുടെയും ഇടപെടൽ ശക്തമായിരിക്കെയാണ് വിവരാവകാശ പ്രവർത്തകരുടെ സംഘടന രംഗത്തുവരുന്നത്. വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്നവരെ തുടരാൻ അനുവദിക്കരുത് എന്നാണ് ആവശ്യം.
പൊലീസ് മേധാവിയുടെ ഉത്തരവ് നടപ്പാക്കണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റത്തിൽ അപാകത ആരോപിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയം വിവരാവകാശ കമ്മിഷന്റെ ശ്രദ്ധയിൽകൊണ്ടുവരും. സർക്കാർ അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കാനാണ് വിവരാവകാശ സംഘടനകളുടെ കൂട്ടായ്മയായ ആർടിഐ ഫെഡറേഷന്റെ നീക്കം.