പെട്രോള്‍ പമ്പുടമകളുടെ സമരത്തില്‍ ജനം വലഞ്ഞു. സംസ്ഥാനത്ത് പകുതിയിലധികം പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഇന്ധനവിതരണം തടസപ്പെട്ടപ്പോള്‍ കൊച്ചിയില്‍ സമരം കാര്യമായി ബാധിച്ചിട്ടില്ല.
ഡീലർമാരുടെ കമ്മിഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സിന്‍റെ നേതൃത്വത്തിലാണ് സമരം. ഒാൾ ഇന്ത്യ പെട്രോളിയം ട്രേഡ്ഴ്സ് ഫെഡറേഷൻ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ടായിരത്തോളം പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
തിരുവനനന്തപുരം നഗരത്തിൽ സപ്ലൈകോ പമ്പുകൾ മാത്രമാണ് തുറന്നത്. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ സമരം ബാധിച്ചില്ല. ആകെയുള്ള 145 പമ്പുകളിൽ 80 എണ്ണവും അടഞ്ഞുകിടന്നു. പത്തനംതിട്ടയില്‍ പമ്പുകൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനത്തെ സമരം ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ മൂന്ന് പമ്പുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.
മലബാറില്‍ സമരം ജനജീവിതത്തെ ബാധിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ മിക്ക പമ്പുകളും അടഞ്ഞുകിടക്കുകയാണ്. സപ്ലൈകോയുടെ ഒരു പമ്പും റിലയൻസിന്റെ പമ്പുകളും മറ്റ് ചില പമ്പുകളും മാത്രമാണ് കോഴിക്കോട്ട് തുറന്നുപ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം രാവിലെ മുതൽ വൻതിരക്കാണ്. കണ്ണൂര്‍ ജില്ലയിലെ എല്ലാ പമ്പുകളും അടഞ്ഞു കിടക്കുകയാണ്.
നിലവില്‍ തുറന്നുപ്രവർത്തിക്കുന്ന പമ്പുകളിൽ ഇന്ധനം തീരാനുള്ള സാഹചര്യം നിലനില്ക്കുന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.