ജയലളിതയുടെ വേനല്‍ക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിനുള്ളിലെ കാഴ്ചകളും ബംഗ്ലാവിന്‍റെ ദൃശ്യങ്ങളും ആദ്യമായി പുറത്ത്. തമിഴ് ചാനലായ പുതിയ തലൈമുറൈയാണ് ദുരുഹത നിറഞ്ഞ കൊടനാട് കാഴ്ചകള്‍ പുറത്തുവിട്ടത്. ജയലളിത ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സ്ഥലമാണ് കൊടനാട് എസ്റ്റേറ്റ്.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ കൊടനാട് വ്യൂ പോയിന്‍റ് റോഡില്‍ കോട്ടഗിരിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടനാട് എസ്റ്റേറ്റിന്‍റെ തുടക്കമായി. ഏഴു മലകള്‍ ഉള്‍പ്പെട്ട 862 ഏക്കര്‍ തേയിലത്തോട്ടം. തോട്ടത്തിനു നടുവിലായി ചെറിയൊരു കുന്നിന്‍മുകളില്‍ വെള്ളനിറത്തില്‍ കാണുന്നതാണ് ജയലളിതയുടെ അവധിക്കാല വസതിയായ ബംഗ്ലാവ്.
ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തുന്ന ജയലളിത ഹെലികോപ്റ്ററില്‍ എസ്റ്റേറ്റിനുള്ളിലെ ഹെലിപാഡിലിറങ്ങും. അവസാനമായി ഇവിടെയെത്തിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ്.
ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള താമസസ്ഥലം, ആശുപത്രി, എസ്റ്റേറ്റ് ഒാഫീസ്, തേയില ഫാക്ടറി തുടങ്ങിയവയും ഇവിടെയുണ്ട്. പൂർണമായും ജയലളിതയുടെ സ്വന്തം സ്വത്തല്ല ഇത്. ജയലളിതയ്ക്കു കൂടി പങ്കാളിത്തമുള്ള 'കൊടനാട് എസ്റ്റേറ്റ്' എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ഈ ഭൂമി. ശശികലയും സഹോദരഭാര്യ ഇളവരശിയുമാണു മറ്റ് ഓഹരിയുടമകൾ. അനധികൃത സ്വത്തു കേസിൽ ഇരുവരും ഇപ്പോൾ ബെംഗളൂരുവിലെ ജയിലിലാണ്.