പാലക്കാട് എഫ്സിെഎ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങളിൽ അശാസ്ത്രീയമായി കീടനാശിനി പ്രയോഗിച്ച സംഭവം പാർലമെന്റ് ഉപദേശകസമിതി അന്വേഷിക്കും. ഇരുപതിന് തെളിവെടുപ്പു നടത്തുമെന്ന് എഫ്സിെഎയുടെ കേരളത്തിലെ ഉപദേശകസമിതി ചെയർമാൻ കെ.കെ.രാഗേഷ് എംപി മനോരമ ന്യൂസിനോടു പറഞ്ഞു. അമിതമായ കീടനാശിനി പ്രയോഗത്തെക്കുറിച്ചുളള മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് ഇരുപതംഗ സംഘത്തിന്റെ സന്ദർശനം.
ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, സംഭരണശാലകളുടെ പ്രവർത്തനം എന്നിവ വിലയിരുത്തുന്നതിന് പാർലമെന്റ് ചുമതലപ്പെടുത്തിയ എഫ്സിെഎ ഉപദേശകസമിതിയുടെ ചെയർമാനാണ് കെകെ രാഗേഷ് എംപി. പാലക്കാട് പുതുപ്പരിയാരത്തെ ഗോഡൗണിൽ എംപിയുടെ നേതൃത്വത്തിൽ എഫ്്സിെഎ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇരുപതംഗ സംഘം സന്ദർശിച്ച് തെളിവെടുക്കും. ഗോഡൗണിലെ അരിയും ഗോതമ്പും കേടുകൂടാതെ സൂക്ഷിക്കുന്നതിന് കീടനാശിനി തളിക്കുന്നത് നിയമപരമായി ശരിയാണെങ്കിലും മാനദ്ണ്ഡങ്ങൾ പാലിക്കാറില്ലെന്ന് മനോര ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇത് വിശദമായി പരിശോധിക്കുമെന്ന് കെ.കെ.രഗേഷ് എം.പി.മനോരമ ന്യൂസിനോടു പറഞ്ഞു.
എഫ്സിെഎയിലെ തൊഴിലാളികളെ ഉപയോഗിച്ച് ചെയ്തിരുന്ന ജോലി പുറംകരാർ കൊടുത്തതിലും അന്വേഷണം നടത്തണം. തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ട്രാക്ടറിലൂടെ അതിമർദത്തിൽ കീടനാശിനി തളിക്കുന്നതിലൂടെ ഭക്ഷ്യധാന്യങ്ങൾ വിഷമയമാകുന്ന സാഹചര്യം ഗുരുതരമാണ്. എഫ്സിെഎയുടെ തെറ്റായ നടപടിക്കെതിരെ യുവജന സംഘടനകളും രംഗത്തുവന്നിരുന്നു.