സംസ്ഥാനത്ത് നെല്ല് സംഭരണത്തുക നൽകുന്നത് മുടങ്ങി. ഒന്നേമുക്കാൽ ലക്ഷത്തോളം കർഷകർക്കായി 385 കോടി രൂപയാണ് കുടിശികയായിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും കൂലി ലഭിക്കാത്തത് അടുത്ത കൃഷിയിറക്കാനുള്ള തയാറെടുപ്പുകൾക്ക് തിരിച്ചടിയാവുന്നു.
തൃശൂർ പറപ്പൂർ സ്വദേശി ബോബൻ നാലേക്കറിൽ നിന്നായി പത്ത് ടൺ നെല്ലാണ് സർക്കാരിന് കൊടുത്തത്. നെല്ല് വാങ്ങി ഒന്നരമാസമായിട്ടും നയാപൈസ സർക്കാർ തിരിച്ച് നൽകിയില്ല.
ബോബന് മാത്രമല്ല മാർച്ച് 25ന് ശേഷം നെല്ല് കൊടുത്ത സംസ്ഥാനത്തെ മുഴുവൻ കർഷകരും കൂലിക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ആലപ്പുഴയിലാണ് കൂടിശിക ഏറ്റവും കൂടുതൽ.182 കോടി, കോട്ടയത്ത് 71 വും തൃശൂരിൽ 70 വും പാലക്കാട് 25കോടിയും കിട്ടാനുണ്ട്. ഇതോടെ ജൂൺ മാസം ആരംഭിക്കേണ്ട അടുത്ത കൃഷിയുടെ ഒരുക്കങ്ങളും മുടങ്ങി.
കഴിഞ്ഞ ഏഴ് മാസത്തെ അധ്വാനത്തിന്റെ കൂലിയാണ് നെല്ലിന്റെ വില. മെയ് പാതിയായിട്ടും അത് കിട്ടാത്തത് കുട്ടികളെ സ്കൂളിൽ വിടാനുള്ള ഒരുക്കങ്ങളെയും ബാധിച്ചു. ബജറ്റിൽ വകയിരുത്തിയിട്ടും കോടികളുടെ കുടിശിക എന്തുകൊണ്ടെന്നതിന് വ്യക്തമായ ഉത്തരം പോലും സപ്ളൈകോ നൽകുന്നുമില്ല.