സംസ്ഥാനത്ത് നാളെ ഒരു വിഭാഗം പമ്പുകൾ പ്രവർത്തിക്കില്ല. 24 മണിക്കൂർ പമ്പുകൾ അടച്ചിട്ട് വഞ്ചനാദിനം ആചരിക്കാനാണ് കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സിന്റെ തീരുമാനം. എന്നാൽ ഒാൾ ഇന്ത്യ പെട്രോളിയം ട്രേഡ്ഴ്സ് ഫെഡറേഷൻ അംഗങ്ങളുടെ പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാജ്യത്തെ പെട്രോളിയം ഡീലർമാരുടെ കമ്മിഷൻ വർധിപ്പിക്കുന്നതിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂർവ ചന്ദ്ര കമ്മിറ്റിയുടെ ശുപാർശ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം പെട്രോളിയം ഡീലർമാർ പ്രത്യക്ഷ സമരം തുടങ്ങുന്നത്. ഇതിന് മുന്നോടിയായി പത്താം തിയതി കമ്പനിയിൽ നിന്ന് ഇന്ധനമെടുക്കാതെ പ്രതിഷേധിച്ചിരുന്നു. രണ്ടാംഘട്ടമായാണ് 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടുള്ള പ്രതിഷേധം. സംസ്ഥാനത്തെ എഴുപത് ശതമാനത്തോളം പമ്പുകളും ഇന്ന് അർധരാത്രി 12 മണിമുതൽ 24 മണിക്കൂർ പ്രവർത്തിക്കില്ലെന്ന് കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. ഡീലർമാരുടെ കമ്മിഷൻ വർഷത്തിൽ രണ്ട് തവണ ന്യായമായ രീതിയിൽ വർധിപ്പിക്കണമെന്ന അപൂർവ ചന്ദ്ര കമ്മിറ്റി തീരുമാനം നടപ്പാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തയാറല്ല. സർവീസ് ചാർജുകൾ വർധിപ്പിച്ച ബാങ്കുകളുടെ നടപടിയും പമ്പുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതക്ക് കാരണമായിട്ടുണ്ട്.
എന്നാൽ പമ്പുകൾ അടച്ചുപൂട്ടിയുള്ള പ്രതിഷേധ പരിപാടികളുമായി സഹകരിക്കുന്നില്ലെന്ന് ഒാൾ ഇന്ത്യ പെട്രോളിയം ട്രേഡ്ഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. ഫെഡറേഷന് കീഴിലുള്ള രണ്ടായിരത്തോളം പമ്പുകൾ നാളെ പ്രവർത്തിക്കും.