പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ നിർണായക തെളിവാകുമെന്ന് വിലയിരുത്തിയ രക്തത്തിന്റെ ഡി.എൻ.എ പരിശോധന അസാധ്യമെന്ന് പൊലീസ്. ഇതോടെ കോളജിലെ ഇടിമുറിയിൽ നിന്ന് കണ്ടെടുത്ത രക്തം ജിഷ്ണുവിന്റെതെന്ന് സ്ഥിരീകരിക്കാനാവില്ല. പരിശോധന നടത്താനുള്ള അളവിൽ രക്തമില്ലാത്തതാണ് കാരണമെന്ന് ഫൊറൻസിക് ലാബിൽ നിന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.
ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാനുള്ള അവസാന പ്രതീക്ഷകളിലൊന്നായിരുന്നു കോളജിലെ പി.ആർ.ഒ യുടെ മുറിയിൽ നിന്ന് കണ്ടെടുത്ത രക്തക്കറയുടെ ഡി.എൻ. എ പരിശോധന. എന്നാൽ മതിയായ അളവിൽ രക്തം കണ്ടുത്തിട്ടില്ലാത്തതിനാൽ പരിശോധന നടക്കില്ലെന് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നറിയിച്ചെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇ ടി മുറിയെന്ന് വിശേഷിപ്പിക്കുന്ന മുറിയിൽ നിന്ന് കണ്ടെടുത്ത രക്തക്കറ ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ പോസിറ്റീവിൽ തന്നെയുളതെന്ന് ആദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതോടെ ഈ മുറിയിലിട് ജിഷ്ണുവിനെ മർദിച്ചതിന്റെ തെളിവാണെന്ന് ആരോപണം ഉയർന്നു. ഈ രക്തം ജിഷ്ണുവിന്റെതെന്ന് തെളിഞ്ഞാൽ മർദനത്തിന്റെ തെളിവാകുമെന്ന് പൊലീസും വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളുടെ രക്തസാമ്പിൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനക്ക് അയച്ചത്.
അതിനാൽ പരിശോധന നടക്കില്ലെന്നായതോടെ കേസിലെ ഏറ്റവും നിർണായക ശാസ്ത്രീയ തെളിവാണ് നഷ്ടമാകുന്നത്. ജിഷ്ണു മരിച്ച് 42 ദിവസം കഴിഞ്ഞായിരുന്നു ഇ ടി മുറിയിൽ നിന്ന് രക്തക്കറ കണ്ടെടുത്തത്. ആവശ്യത്തിന് രക്തം കണ്ടെടുക്കാത്തതാണ് പരിശോധന അസാധ്യമാക്കിയതെന്ന് വരുമ്പോൾ രക്തം കണ്ടെടുത്തതിലെ കാലതാമസമാണ് തിരിച്ചടിയായതെന്ന് ആരോപണം ഉയരുന്നുണ്ട്. ഇതൊടെ ആദ്യഘട അന്വേഷണ വീഴ്ചയുടെ പേരിൽ പൊലീസ് വീണ്ടും പ്രതിക്കൂടിലാവുകയാണ്. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിക്കുകയും നിർണായക ശാസ്ത്രീയ തെളിവും ഇല്ലാതാവുകയും ചെയതോടെ സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.