പയ്യന്നൂരില്‍ ആര്‍ .എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഗവര്‍ണർ പി.സദാശിവത്തിന്റെ ഇടപെടല്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരമായി നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. കൊലനടത്തിയശേഷം സിപിഎം പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ട്വിറ്ററിലൂടെ ആരോപിച്ചു
കണ്ണൂരിൽ ആവർത്തിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാണ് മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്. ഈ ഉറപ്പ് സംസ്ഥാനത്തെ സഝനങ്ങൾക്ക് നൽകണമെന്നും ഗവർണ്ണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ നൽകിയ പരാതി ജസ്റ്റിസ് പി.സാദാശിവം , പിണറായി വിജയന് കൈമാറി.
കണ്ണൂരില്‍ സംഘപരിവാർ പ്രവര്‍ത്തകരെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നാണ് ബിജെപി ഗവർണ്ണർക്ക് നൽകിയ പരാതിയിലുള്ളത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 14 പ്രവർത്തകർകൊല്ലപ്പെട്ടു, 500 ആക്രമണങ്ങളുണ്ടായി. സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സപ നിയമം പ്രയോഗിക്കണമെന്നും ബിജെപി.ആവശ്യമുന്നയിച്ചിട്ടുണ്ട്.
പയ്യന്നൂർ കൊലപാതകത്തിനു ശേഷം സിപിഎം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ട്വിറ്ററിലൂടെ ആരോപിച്ചു. കരുതികൂട്ടി നടത്തിയ കൊലപാതകമാണന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ആഹ്ലാദ പ്രകടനത്തിന്റേതെന്ന് പറയുന്ന ദൃശ്യങ്ങളും കുമ്മനം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.