പോർച്ചുഗലിലെ ഫാത്തിമയിൽ കന്യകാമറിയം ഒരു നൂറ്റാണ്ടു മുൻപു പ്രത്യക്ഷപ്പെട്ടു ദർശനം നൽകിയവരെന്നു വിശ്വസിക്കപ്പെടുന്ന കുഞ്ഞ് ഇടയരിൽ രണ്ടുപേരെ കത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും. സഭയുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായ ഫാത്തിമയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തുക.
ജസീന്ത, സഹോദരൻ ഫ്രാൻസിസ്കോ മാർടോ എന്നിവര്‍ വിശുദ്ധരാക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഫാത്തിമയിലേക്ക് തീര്‍ഥാടകപ്രവാഹമാണ്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ രക്തസാക്ഷികളല്ലാത്ത വിശുദ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞവരായിരിക്കും ഇവർ. ദർശനം ലഭിക്കുമ്പോൾ ജസീന്തയ്ക്ക് ഏഴും ഫ്രാൻസിസ്കോയ്ക്ക് ഒൻപതും വയസ്സായിരുന്നു. പോര്‍ച്ചുഗലില്‍ ആദ്യമായാണ് ഒരു വിശുദ്ധപ്രഖ്യാപനം നടക്കുന്നതെന്ന് നാമകരണനടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍ ഏഞ്ചലോ കൊയ്‌ലോ പറഞ്ഞു.
മാതാവ് ആദ്യം ദർശനം നൽകിയെന്നു കരുതുന്ന തീയതിയുടെ നൂറാം വാർഷികത്തിലാണു മാർപാപ്പയുടെ സന്ദർശനം. ജസീന്തയും ഫ്രാൻസിസ്കോയും ചെറുപ്പത്തിലേ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധു ലൂസിയ. വിശുദ്ധമറിയം തങ്ങളോടു മൂന്നു രഹസ്യങ്ങൾ വെളിപ്പെടുത്തിയെന്നു 1941ൽ ലോകത്തെ അറിയിച്ചു. ഇതിൽ രണ്ടു രഹസ്യങ്ങൾ നരകത്തിന്റെ ദർശനവും രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ആയിരുന്നുവെന്ന് അവർ പിന്നീട് പറഞ്ഞു. വർഷങ്ങളോളം രഹസ്യമായി അവേശഷിച്ച രഹസ്യം അവര്‍ 1957ൽ വത്തിക്കാനെ എഴുതി അറിയിച്ചു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ നേർക്ക് 1981ൽ നടന്ന വധശ്രമത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ഈ രഹസ്യമെന്നു വിശ്വസിക്കപ്പെടുന്നു.