സ്ത്രീകളെ അപമാനിച്ചെന്ന് ആരോപണമുയർന്ന കുഞ്ചിത്തണ്ണി പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം.എം. മണിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് വിശദീകരണം. ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് നിയമോപദേശവും ലഭിച്ചെന്നും മൂന്നാർ ഡി.വൈ.എസ്.പി പരാതിക്കാരനെ രേഖാമൂലം അറിയിച്ചു.
പെമ്പിളൈ ഒരുമൈ പ്രവർത്തകരെയും സ്ത്രീകളെയും അപമാനിക്കുന്നതാണ് മന്ത്രി എം. എം. മണിയുടെ പ്രസംഗമെന്നതായിരുന്നു ആരോപണം. എന്നാൽ പ്രസംഗം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്തതിൽ നിന്ന് കേസെടുക്കാനുള്ള കുറ്റമൊന്നും മന്ത്രി ചെയ്തിട്ടില്ലെന്ന് ബോദ്യമായെന്നാണ് പൊലീസിന്റെ നിലപാട്. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചെന്നും വിശദീകരിക്കുന്നു. ഈ രണ്ട് കാരണത്താൽ മന്ത്രിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പരാതിക്കാരനായ തൃശൂരിലെ വിവരാവകാശപ്രവർത്തകൻ ജോർജ് വട്ടുകുളത്തെ മൂന്നാർ ഡിവൈ.എസ്.പി അറിയിച്ചു.
പൊലീസ് കേസെടുക്കില്ലെന്ന് പറയുമ്പോളും സമാനപരാതി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. മധ്യവേനലവധിക്ക് ശേഷം കോടതി ചേരുമ്പോൾ കേസെടുക്കാനാവില്ലെന്ന നിലപാട് ഹൈക്കോടതിയെ അറിയിക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ പരാതി ആദ്യം പരിഗണിച്ചപ്പോൾ പ്രസംഗം ഗൗരവതരമെന്ന് കോടതി പരാമർശിച്ചിരുന്നു. അതേസമയം ഇന്നലെ രാത്രി ഇടുക്കിയിൽ നിന്നുള്ള പൊലീസ് സംഘം തൃശൂരിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഏതാനും പേപ്പറുകളിൽ ഒപ്പിടിപ്പിക്കാൻ ശ്രമിച്ചെന്നും കാട്ടി ജോർജ് വട്ടുകുളം തൃശൂർ റേഞ്ച് ഐ.ജിക്ക് പരാതി നൽകിയിട്ടുണ്ട്.