ഗുജറാത്ത് ലയേൺസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് സൺറൈസസ് ഹൈദരബാദ് ഐപിഎൽ പത്താം സീസന്റെ പ്ലേ ഒാഫിൽ പ്രവേശിച്ചു. പുറത്താകാതെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും (69) യുവ താരം വിജയ് ശങ്കറിന്റെയും (63) ബാറ്റിങ് പ്രകടനവും മുഹമ്മദ് സിറാജിന്റെ മികച്ച ബൗളിങ്ങുമാണ് ഹൈദരബാദിനെ പ്ലേ ഒാഫിൽ കയറാൻ സാഹായിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും വമ്പൻ സ്കോർ നേടാൻ സാധിക്കാതിരുന്നതാണ് ഗുജറാത്തിന് തിരിച്ചടിയായത്. സ്കോർ: ഗുജറാത്ത്– 154 (19.2), ഹൈദരാബാദ് 158/2 (18.1).
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 10 ഒാവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 105 എന്ന സ്കോറിലായിരുന്നു. 11–ാം ഒാവറിൽ സ്കോർ 111ൽ എത്തിയപ്പോഴാണ് അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അവിടെനിന്നും ഗുജറാത്തിന്റെ വീഴ്ചയും ആരംഭിച്ചു. 43 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ വീണത് 10 വിക്കറ്റുകൾ. അർധ സെഞ്ചുറികൾ നേടിയ ഡാരൻസ് സ്മിത്തും (54) യുവതാരം ഇഷാൻ കൃഷ്ണനുമാണ് (61) ഗുജറാത്തിന് സ്വപ്ന തുല്യമായ തുടക്കം നൽകിയത്.
എന്നാൽ, സ്മിത്തിനെ വീഴ്ത്തി റാഷിദ് ഖാൻ മൽസരം ഹൈദരാബാദിന് അനുകൂലമാക്കി തുടങ്ങി. പിന്നീട് ഇറങ്ങിയ ഗുജറാത്ത് താരങ്ങളിൽ രവീന്ദ്ര ജഡേജ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ സുരേഷ് റെയ്ന രണ്ടു റൺസിനും ദിനേശ് കാർത്തിക്ക് റൺസൊന്നും എടുക്കാതെയും കൂടാരം കയറി. നാല് കളിക്കാരാണ് പൂജ്യത്തിന് മടങ്ങിയത്.
ഹൈദരാബാദിനായി മുഹമ്മദ് സിറാജ് നാലുവിക്കറ്റും റാഷിദ് ഖാൻ മൂന്നു വിക്കറ്റും വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. സിറാജ് ആണ് കളിയിലെ കേമൻ. ജയത്തോടെ 14 മൽസരങ്ങളിൽ നിന്നു 17 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുള്ള മുംബൈയാണ് ഒന്നാമത്. 14 മൽസരങ്ങളിൽ നിന്നും എട്ട് പോയിന്റ് മാത്രം നേടിയ ഗുജറാത്ത് നേരത്തെ പുറത്തായിരുന്നു.