മലപ്പുറം വാഴക്കാട്ടെ കേന്ദ്രത്തിൽ റയിൽവേയുടെ റയിൽനീർ കുപ്പികളിൽ വീണ്ടും വെളളം നിറച്ച് വിൽപനക്ക് എത്തിക്കുന്നതായി റയിൽവേ ഇന്റലിജന്റ്സും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധന വ്യക്തമായി. റയിൽനീര്‍ കുപ്പികളില്‍ വെളളം നിറച്ച് വിൽപനക്ക് എത്തിക്കുന്ന കേന്ദ്രത്തെക്കുറിച്ചുളള വാർത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
വെളളം നിറക്കാൻ എത്തിച്ച റയിൽ നീരിന്റെ ലേബൽ പതിച്ച ആയിരക്കണക്കിന് കുപ്പികൾ പരിശോധനക്കെത്തിയ സംഘം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രം നടത്തിപ്പുകാരെ റയിൽവേ ഇന്റലിജന്റ്്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കുപ്പികളിൽ നിറച്ച വെളളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. വെളളം വില്‍പനക്ക് എത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്ന മലബാറിലെ റയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. റയിൽവേ ഉദ്യോഗസ്ഥർക്കോ, കരാറുകാർക്കോ ഈ സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
വിവിധതരം കുപ്പിവെളളങ്ങളും ഭക്ഷ്യവസ്തുക്കളും പല പേരുകളിലായി ഇതേ കേന്ദ്രത്തിൽ നിന്ന് പാക്ക് ചെയ്ത് വിൽപനക്ക് എത്തിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങൾക്ക് അടുത്ത വച്ചു തന്നെ ഫിനോയിലും കുപ്പികളിൽ നിറക്കുന്നുണ്ട്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടേയും വെളളത്തിന്റേയും പരിശോധനാഫലം 15 ദിവസത്തിനുളളിൽ ലഭിക്കും. റിസൽറ്റ് വന്ന ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൂടുതൽ നടപടിയുണ്ടാകും.
Advertisement