കോടതിയലക്ഷ്യക്കേസില്‍ മാപ്പു പറയാമെന്ന് ജസ്റ്റിസ് സി.എസ്.കര്‍ണന്‍ അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ മാപ്പപേക്ഷ പരിഗണിയ്ക്കാന്‍ കോടതി വിസമ്മതിച്ചു. തിങ്കളാഴ്ച്ച കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേയ്ക്കുമെന്നാണ് സൂചന.
അറസ്റ്റൊഴിവാക്കാന്‍ വേറെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കോടതീയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണന്‍ മാപ്പു പറയാനൊരുങ്ങിയത്. ശിക്ഷിയ്ക്കപ്പെട്ടെങ്കിലും മാപ്പു പറയാന്‍ നിയമത്തില്‍ വകുപ്പുണ്ട്. എന്നാല്‍ അപേക്ഷ സുപ്രീംകോടതി റജിസ്ട്രറി സ്വീകരിക്കുന്നില്ലെന്നും കര്‍ണന്‍റെ അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ച്ചയായി കര്‍ണന്‍ വിഷയം ശ്രദ്ധയില്‍പ്പെടുന്നതില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അതൃപ്തി രേഖപ്പെടുത്തി. ശിക്ഷ വിധിച്ച ഏഴംഗബെഞ്ചാണ് അപേക്ഷ പരിഗണിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. അതേസമയം തിങ്കളാഴ്ച്ച മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങാനാണ് കര്‍ണന്‍റെ ആലോചന. നിയമപരമായ പരിരക്ഷ ഇല്ലെങ്കില്‍ കൂടി കോടതിയിലെത്തി അറസ്റ്റൊഴിവാക്കാനുള്ള അപേക്ഷ നല്‍കാനാണ് നീക്കം. എന്നാല്‍ മദ്രാസ് ഹൈക്കോടതിയ്ക്ക് അപേക്ഷ പരിഗണിയ്ക്കാനാകില്ല. ഈ സാഹചര്യത്തില്‍ കോടതിയ്ക്കകത്ത് നിന്ന് ജസ്റ്റിസ് കര്‍ണനെ പൊലിസ് കസ്റ്റഡിയിലെടുക്കും. ദലിതനായ സിറ്റിങ് ജഡ്ജിയെ കോടതിയില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ രാജ്യന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാകും. അങ്ങനെയെങ്കില്‍ വിവിധ മനുഷ്യാവകാശ, ദലിത് സംഘടനകള്‍ കര്‍ണനെ അനുകൂലിച്ച് രംഗത്തെത്തും. ഇതിലൂടെ സുപ്രീംകോടതിയ്ക്കെതിരായി ഒരു പൊതുവികാരം ഉണ്ടാക്കാനാകും എന്നാണ് കോടതിയിലെത്തി കീഴടങ്ങുന്നതിന് പിന്നിലുള്ള കര്‍ണന്‍റെ ലക്ഷ്യം.