മൂന്നാറിലെ സിപിഎം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂമന്ത്രിക്കു ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റമൊഴിപ്പിക്കൽ വിഷയം നിയമസഭയിൽ ചർച്ചയായപ്പോഴാണ് പ്രതിപക്ഷ നേതാവ് റവന്യൂമന്ത്രിക്കു മുന്നിൽ ഈ വെല്ലുവിളി ഉയർത്തിയത്. സിപിഎമ്മുകാരാണ് മൂന്നാറിലെ പ്രധാന ഭൂമികയ്യേറ്റക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഒളിച്ചുകളി നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന സർവകക്ഷി യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. സർവകക്ഷിയോഗ തീരുമാനങ്ങൾ നടപ്പാക്കുന്നില്ലെന്നു കാണിച്ച് പി.ടി. തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.
അതേസമയം, മൂന്നാറിൽ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനു ശേഷം ഒഴിപ്പിക്കൽ നടപടികളിൽ തടസ്സം നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ ഇടതുമുന്നണിക്കുള്ളിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയെ അറിയിച്ചു. മൂന്നാറിൽ പുതിയ കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടയ വിതരണം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Advertisement