വീണ്ടും സര്‍വീസ് ചാര്‍ജ് കൊള്ളയുമായി എസ്.ബി.ഐ. എടിഎമ്മില്‍നിന്ന് കാശ് കിട്ടണമെങ്കില്‍ ഇനി അങ്ങോട്ട് കാശ് നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സൗജന്യ എ.ടി.എം ഇടപാടുകള്‍ അവസാനിപ്പിക്കുന്നു. ജൂണ്‍ ഒന്നു മുതല്‍ ഒരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. ഓണ്‍ലൈൻ, മൊബൈൽ പണമിടപാടുകൾക്കും സർവീസ് ചാർജ് ബാധകമാക്കി.
എസ്.ബി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സർക്കുലറിലാണ് സർവീസ് ചാർജുകളിലെ വൻ വർധന വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ എ.ടി.എമ്മിൽ നിന്ന് അഞ്ചുതവണ സൗജന്യമായി പണം പൻവലിക്കാമായിരുന്നു. ഇനിമുതൽ ഓരോ ഇടപാടിനും 25 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും. വിദൂര ഗ്രാമങ്ങളിൽ ബാങ്കിങ് സേവനം നൽകുന്ന ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കും ഇനി സർവീസ് ചാർജ് നൽകണം. ഇവർ വഴി പണം നിക്ഷേപിക്കാൻ രണ്ടു മുതൽ എട്ടുരൂപവരെയാണ് സർവീസ് ചാർജ്. പണം പിൻവലിക്കാൻ രണ്ടരശതമാനവും ചാർജീടാക്കും.
ഒരു ലക്ഷം രൂപവരെയുള്ള ഓൺലൈൻ, മൊബൈൽ പണമിടപാടുകൾക്ക് അഞ്ചു രൂപ നൽകണം. ഒന്നുമുതൽ രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടിന് 15 രൂപയും രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെയുള്ള ഇടപാടിന് 25 രൂപയും സർവീസ് ചാർജ് ചുമത്തി. 20 മുഷിഞ്ഞ നോട്ടുകൾ വരെയേ ഇനി സൗജന്യമായി മാറാനാകൂ. അതിന് മുകളിൽ നോട്ടൊന്നിന് രണ്ടുരൂപ ചാർജ് ഈടാക്കും. 5000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള മുഷിഞ്ഞ നോട്ടുകൾ മാറിയെടുക്കാന്‍ ആയിരത്തിന് അഞ്ച് രൂപയാണ് സർവീസ് ചാർജ്.
ബേസിക് സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്കും ഇനി ബാങ്കിങ് സേവനങ്ങള്‍ ചെലവേറിയതാകും. ഇത്തരം അക്കൗണ്ടുടമകൾക്ക് ബാങ്ക് ശാഖയിൽ നിന്നും എ.ടി.എമ്മിൽ നിന്നും സൗജന്യമായി നാലുതവണയെ പണം പിൻവലിക്കാനാകൂ. അതിൽ കൂടുതൽ ബാങ്ക് ശാഖയിൽ നിന്ന് പിൻവലിച്ചാൽ 50 രൂപയും എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചാൽ പത്തുമുതൽ ഇരുപതുരൂപവരെയും സർവീസ് ചാർജ് നൽകണം.
സർവീസ് ചാർജ് വർധന സംബന്ധിച്ച് എസ്.ബി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.