ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിൽനിന്ന് പുതിയൊരു ടീമിനുകൂടി സാധ്യത തെളിയുന്നു. അടുത്ത സീസണിൽ മൂന്നു പുതിയ ടീമുകളേക്കൂടി ഉൾപ്പെടുത്താൻ ഐഎസ്എൽ സംഘാടകർ തീരുമാനിച്ചതോടെയാണിത്. 2014ൽ ആരംഭിച്ച ഐഎസ്എലിന്റെ നാലാം പതിപ്പാണ് അടുത്ത വർഷം അരങ്ങേറുമ്പോൾ ടീമുകളുടെ എണ്ണം കൂട്ടാനാണ് ധാരണ. അടുത്ത വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ഐഎസ്എൽ അരങ്ങേറുക. നേരത്തെ, ഐ ലീഗിലെ മൂന്നു ടീമുകളെക്കൂടി ഉൾപ്പെടുത്തി ടൂർണമെന്റ് വിപുലീകരിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നെങ്കിലും അതു ഫലവത്തായില്ല. ഇതോടെയാണ് പുതിയ മൂന്നു ടീമുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി, രാജ്യത്തെ പത്തു നഗരങ്ങൾ കേന്ദ്രീകരിച്ച് ടീമുകൾ ആരംഭിക്കാൻ താൽപര്യമുള്ളവരെ ലേലത്തിന് ക്ഷണിച്ച് ഐഎസ്എലിന്റെ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ജിഎൽ) അറിയിപ്പു പ്രസിദ്ധീകരിച്ചു. ഈ പട്ടികയിൽ തിരുവനന്തപുരവും ഉൾപ്പെട്ടതോടെയാണ് കേരളത്തിൽനിന്ന് ഒരു ടീമിനുകൂടി സാധ്യത തെളിഞ്ഞത്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, കൊൽക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 12 മുതൽ 24 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തിയതി.
കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിനെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പുതിയ ടീം ആരംഭിക്കാൻ വമ്പൻ കമ്പനികൾ എത്താനാണ് സാധ്യത. അതേസമയം, ലേലത്തിൽ പുതിയ ടീം ലഭിക്കുന്ന നഗരങ്ങളിലൊന്ന് കൊൽക്കത്തയാണെങ്കിൽ അടുത്ത രണ്ടു വർഷത്തേക്ക് അവർക്ക് കൊൽക്കത്ത ഹോം ഗ്രൗണ്ടാക്കാൻ സാധിക്കില്ല. കൊൽക്കത്ത ആസ്ഥാനമായുള്ള അത്‍ലറ്റിക്കോ ഡി കൊൽക്കത്തയും സംഘാടകരും തമ്മിലുള്ള ധാരണപ്രകാരമാണിത്. നിലവിൽ ഐഎസ്എലിൽ എട്ടു ടീമുകളാണ് ഉള്ളത്. പുതിയ മൂന്നു ടീമുകൾ കൂടി എത്തുന്നതോടെ ഐഎസ്എലിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 11 ആയി ഉയരും. അത്‍ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്സി, ഡൽഹി ഡൈനാമോസ് എഫ്സി, എഫ്സ ഗോവ, എഫ്സി പുണെ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവയാണ് നിലവിൽ ഐഎസ്എലിന്റെ ഭാഗമായിട്ടുള്ള ടീമുകൾ.
Advertisement